* ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രാൻ. കമ്മിഷണർ
കൊച്ചി: അസുര ബസിന്റെ കൂട്ടക്കുരുതിയിൽ നാട് വിറങ്ങലിച്ചു നിൽക്കെ, ട്രാഫിക് നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം. റോഡിലെ കുരുതിക്കളങ്ങളിൽ ഇനി ഒരാൾക്കും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും സർക്കുലറുകൾ പുറപ്പെടുവിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. വടക്കഞ്ചേരിയിൽ കഴിഞ്ഞ ദിവസം അഞ്ച് സ്കൂൾ കുട്ടികളുൾപ്പെടെ ഒൻപത് പേരുടെ ജീവനെടുത്ത അപകടത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന കേസിലാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് നേരിട്ട് ഹാജരായ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബോധിപ്പിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ അനുവദിക്കില്ലെന്ന് ഡ്രൈവർമാരെ ബോദ്ധ്യപ്പെടുത്തണം. എങ്കിലേ അപകടകരമായ ഡ്രൈവിംഗ് തടയാനാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ശുപാർശകൾ നിർദ്ദേശിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ട കോടതി ഹർജി ഒക്ടോബർ 28ലേക്ക് മാറ്റി. ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ടോ ഓൺലൈൻ മുഖേനയോ അന്നും ഹാജരാകണം.
പരാതിപ്പെടാൻ
ടോൾ ഫ്രീ നമ്പർ
* നിയമലംഘനം സംബന്ധിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ ടോൾ ഫ്രീ നമ്പർ പരിഗണിക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ
*നിയമലംഘനങ്ങൾ പിടികൂടുന്നുണ്ടെങ്കിലും സാഹചര്യം മാറുന്നില്ല. നിസാര നടപടികളേ ഉണ്ടാകൂവെന്നതിനാലാണിത്
* 1.67 കോടി വാഹനങ്ങളെ നിയന്ത്രിക്കാൻ 368 മോട്ടോർ വെഹിക്കിൾ ഓഫീസർമാർ മാത്രം. ഇവർക്ക് ക്ളറിക്കൽ ജോലിയും
* ബോധവത്കരണത്തിലൂടെ അപകട മരണങ്ങളിൽ 13.7 ശതമാനം കുറവുണ്ടായി. 20 ശതമാനം കുറവാണ് വകുപ്പിന്റെ ലക്ഷ്യം
*വിദ്യാർത്ഥികൾക്കായി സേഫ് കാമ്പസ് നടപ്പാക്കുന്നുണ്ട്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്
* വെള്ളിയാഴ്ച മാത്രം 96 ഡ്രൈവർമാർക്കെതിരെ അമിത വേഗത്തിന് നടപടിയെടുത്തു. 200 ട്രാൻ. ബസുകൾക്കെതിരെയും നടപടി
ഡാൻസിംഗ് ഡ്രൈവർ
കൊച്ചി: വടക്കഞ്ചേരിയിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ എറണാകുളം പെരുമ്പടവം പൂക്കോട്ടിൽ ജോമോൻ മുമ്പ് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ ബസോടിച്ചതിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ പുറത്തായി. ഡ്രൈവിംഗ് സീറ്റിൽ നിന്ന് എണീറ്റ് ഡോറിനോട് ചേർന്നുനിന്ന് ഡാൻസ് കളിച്ചാണ് ബസോടിച്ചത്. അടിപൊളി പാട്ടിനൊപ്പം നൃത്തം ചെയ്യുമ്പോൾ സ്റ്റിയറിംഗിൽ ഒരു കൈ പേരിനുമാത്രം. വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്കിടെയായിരുന്നു കൈവിട്ടകളി. വർഷങ്ങൾക്കുമുൻപ് വിദ്യാർത്ഥികൾ ചിത്രീകരിച്ച ദൃശ്യമാണിത്. ഇത് താനാണെന്ന്ജോമോൻ സമ്മതിച്ചിട്ടുണ്ട്.
ബസ് ഉടമയും
അറസ്റ്റിൽ
വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അരുണിനെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കോട്ടയം പാമ്പാടി പങ്ങട സ്വദേശിയാണ്. അപകടശേഷം െെഡ്രവർ ജോമോന് രക്ഷപ്പെടാനും അരുൺ സഹായമൊരുക്കി. ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തി. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന പരാതിയും പരിശോധിക്കുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി പറഞ്ഞു. ജോമോനെ ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018ൽ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്. ഇയാളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
അമിത വേഗം,
നിയമ ലംഘനം
ഇന്നലെ കേസ്
134
ടൂറിസ്റ്റ്
ബസുകൾക്കെതിരെ
പിഴ
2,16,000 രൂപ
കുറ്റങ്ങൾ
രൂപമാറ്റം
അമിത ശബ്ദ വെളിച്ചം
ഡാൻസ് ഫ്ളോർ
സ്പീഡ് ഗവർണർ-
ജി.പി.എസ്
വേർപ്പെടുത്തൽ
ബോഡി നിറയെ ഗ്രാഫിക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |