തിരുവനന്തപുരം: തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം
കൊണ്ടു വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.. പ്രസ് ക്ലബിൽ മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരക്കുറവുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികൾ ഊർജിതമാക്കുന്നത്.
ഗുണ നിലവാരത്തോടൊപ്പം വിപണി വില നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേരള ഫീഡ്സ് മഹിമ എന്ന പേരിൽ കാലിത്തീറ്റ പുറത്തിറക്കുന്നത്. മികച്ച പോഷകങ്ങൾ അടങ്ങിയ മഹിമ കാലിത്തീറ്റ ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കിടാരികൾക്ക് വേണ്ടിയുള്ളതാണ്. ഇത് കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുന്നു. കേരള ഫീഡ്സ് എം.ഡി ഡോ.ബി.ശ്രീകുമാർ,മാർക്കറ്റിംഗ് മാനേജർ ബി.ജയചന്ദ്രൻ, ഡെപ്യൂട്ടി മാനേജർ എസ്.ഷൈൻ,ബി.ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
ഗാർഹിക തൊഴിലാളി ക്ഷേമം:
നിയമം കൊണ്ടു വരും
തിരുവനന്തപുരം : ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി വിവിധ മേഖലകളിലെ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നിയമം.
ഗാർഹിക തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സുരക്ഷിതമായ തൊഴിലന്തരീക്ഷത്തിന്റെ അഭാവമാണ്. കുറഞ്ഞ വേതനം, സാമൂഹ്യ സുരക്ഷയുടെ അഭാവം, ശാരീരിക - മാനസിക പീഡനം എന്നിവയുമുണ്ട്.അവകാശങ്ങൾ കവർന്നെടുക്കൽ, ഉപദ്രവം, ആക്രമണം, സാമ്പത്തിക ചൂഷണം എന്നിവയിൽ നിന്നും സംരക്ഷണത്തിനും സേവന വേതന വ്യവസ്ഥകൾ ക്രമപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബിൽ .
ഗാർഹിക തൊഴിലാളിയും തൊഴിലുടമയുമായുള്ള കരാർ, പ്ലേയ്സ്മെന്റ് ഏജൻസിയുമായുള്ള കരാർ,തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലുടമയുടെ ചുമതലകൾ, വേതനം നൽകുന്നതിനുള്ള ഉത്തരവാദിത്വം, ജോലി സമയം, വിശ്രമസമയം, അവധി ആനുകൂല്യങ്ങൾ, കുറ്റകൃത്യങ്ങളിലെ പിഴകളുടെ നടപടിക്രമങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, അവകാശലംഘനം തടയുകയുമാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |