ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ(പത്താം ക്ളാസ്) ഐ.എസ്.സി(ക്ലാസ് 12) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇയിൽ പരീക്ഷയെഴുതിയ 2,43,617 വിദ്യാർത്ഥികളിൽ 2,42,328 പേരും(99.47%) ഐ.എസ്.സിയിൽ 99,901 വിദ്യാർത്ഥികളിൽ 98,088 പേരും (98.19%) വിജയിച്ചു. ദേശീയ ശരാശരിയെക്കാൾ മികച്ച പ്രകടനം കാഴ്‌ചവച്ച കേരളത്തിലെ വിദ്യാർത്ഥികൾ ഐ.സി.എസ്.ഇയിൽ 99.99ശതമാനവും ഐ.എസ്.സിയിൽ 99.93ശതമാനവും വിജയം കൈവരിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ പരീക്ഷകളിലെ റാങ്കുകൾ പ്രഖ്യാപിക്കുന്നില്ലെന്ന് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവൽ പറഞ്ഞു. ഇക്കൊല്ലം മുതൽ കമ്പാർട്ട്‌മെന്റ് പരീക്ഷകൾ ഉണ്ടാകില്ല. അതേസമയം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അവസരം നൽകും.
ഐ.സി.എസ്ഇയിൽ ദേശീയ തലത്തിൽ ആൺകുട്ടികളെക്കാൾ(98.71%) പെൺകുട്ടികൾ(99.21ശതമാനം) മികച്ച പ്രകടനം കാഴ്ചവച്ചു. ഐ.എസ്.സിയിൽ പെൺകുട്ടികളുടെ വിജയം 98.01ശതമാനവും ആൺകുട്ടികളുടേത് 95.96ശതമാനവുമാണ്. പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ: 99.11ശതമാനം, പട്ടിക വർഗ വിഭാഗത്തിൽ 98.39ശതമാനം, ഒ.ബി.സിയിൽ വിദ്യാർത്ഥികളും 99.52ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം.
മിന്നിത്തിളങ്ങി കേരള പെൺകുട്ടികൾ
ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നപ്പോൾ നൂറു ശതമാനം വിജയം നേടി കേരളത്തിലെ പെൺകുട്ടികൾ. 10-ാം ക്ലാസിൽ കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ 3674 പെൺകുട്ടികളും വിജയിച്ചു. ഐ.എസ്.സിയിലാവട്ടെ 1451 പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. അവിടെയും എല്ലാവർക്കും വിജയം.
ആൺകുട്ടികളിൽ 3512 പേരാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ തോൽവി അറിഞ്ഞത് ഒരാൾ മാത്രം. വിജയശതമാനം 99.97. 12-ാം ക്ലാസിൽ 1371 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ രണ്ടു കുട്ടികൾ പരാജയപ്പെട്ടു. വിജയശതമാനം 99.85.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |