തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേഗം കൂട്ടുന്ന 15896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന്റെ മൂന്നാം 100ദിന പരിപാടി ഇന്ന് (ഫെബ്രു-10) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ചാണിത്. പുനർഗേഹം പദ്ധതിയിൽ മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെ നൂറുദിന പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ നടപ്പാക്കിയതിനൊപ്പമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളെ ഉൾപ്പെടുത്തി 100ദിന പരിപാടി നടപ്പാക്കുന്നത്. 15896.03 കോടിയുടെ 1284 പദ്ധതികളാണ് പരിപാടിയിലുള്ളത്. 4,33,644 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കും. പശ്ചാത്തല വികസന പദ്ധതികളും ഇതിലുണ്ട്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കും. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും മാറ്റും. 100ദിനങ്ങൾക്കൊടുവിൽ നടപ്പാക്കിയ പദ്ധതികളുടെ വിവരം വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കും.
100ദിന പരിപാടിയിലെ പദ്ധതികൾ
ലൈഫ് പദ്ധതിയിൽ 20,000 ഭവനങ്ങൾ
കുടുംബശ്രീ ഉത്പ്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ
ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദനവും വിതരണവും
കാർഷിക വികസനത്തിന് വയനാട് സെന്റർ ഒഫ് എക്സലൻസ്
പുനർഗേഹം പദ്ധതിയിൽ 1000 ഭവനങ്ങളുടെ താക്കോൽദാനം
500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള പദ്ധതി
ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾക്ക് ഏകജാലക അനുമതി
ബ്രഹ്മപുരം സൗരോർജ പ്ലാന്റ് ഉദ്ഘാടനം
പാലക്കാട് നടുപ്പതി ആദിവാസി കോളനികളിൽ മൈക്രോ ഗ്രിഡ് പദ്ധതി
വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരംഭങ്ങളിൽ 2,80,934 തൊഴിലുകൾ
'കിഫ്ബിയോട്
എന്തിനാണിത്ര
അസഹിഷ്ണുത'?
തിരുവനന്തപുരം: 'ആകാശ കുസുമം, മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ നേരത്തെ
നിങ്ങൾ അധിക്ഷേപിച്ചില്ലേ? കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത? കിഫ്ബി മുഖേന ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളിൽ യാഥാർഥ്യമായപ്പോൾ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽപ്പെടുത്തുകയാണോ ചെയ്തതെന്ന് പ്രതിപക്ഷത്തെ പ്രമുഖരുൾപ്പെടെ ഓർക്കുന്നത് നന്നാവും'- മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബി അപ്രസക്തമായെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്.
ഖജനാവിൽ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുന്നതിലൂടെ കിഫ്ബി വഴിയുള്ള വികസന
പ്രവർത്തനങ്ങൾ തുടരും.കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക സംസ്ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നാണ് കേന്ദ്ര നിലപാട്. ദേശീയപാതാ അതോറിട്ടിക്ക് 5000 കോടി മസാലാ ബോണ്ട് വഴി സമാഹരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. കിഫ്ബിയുടെ മസാലാ ബോണ്ട് ഫെമ ലംഘനവും തെറ്റായ ധനസമാഹരണവുമായി. കിഫ്ബി, പെൻഷൻ ഫണ്ട് എന്നിവയുടെ വായ്പയിനത്തിൽ 14,000 കോടിയാണ് കേരളത്തിന്റെ അനുവദനീയ കടമെടുപ്പ് തുകയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വരവ് - ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടക്കുന്നു. ഇതെല്ലാം മറച്ചുവച്ച് സർക്കാരിനും കിഫ്ബിക്കുമെതിരെ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന് യു.ഡി.എഫ്
കുടപിടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ഞെരുക്കി തോല്പിച്ചുകളയാമെന്ന മനോഭാവം പുലർത്തുന്ന കേന്ദ്രത്തിന് കുട പിടിക്കുന്ന പണിയാണ് യു.ഡി.എഫ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസിനെതിരെ കോൺഗ്രസ് മാത്രമല്ല, ബി.ജെ.പിയും സമരത്തിലുണ്ടെന്നാണ് വിചിത്രമെന്നും. അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പക പോക്കൽ നയങ്ങളാണ് ഇന്ധന സെസിന് നിർബന്ധിതരാക്കിയത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങൾ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തുന്ന സമരം മുഖവിലയ്ക്കെടുക്കില്ല. വായ്പാ പരിധിയ്ക്ക് പുറമെ കേന്ദ്ര ഗ്രാന്റുകളും നികുതി വിഹിതവും വെട്ടിക്കുറച്ചു. പെട്രോൾ,ഡീസൽ വില നിർണ്ണയാധികാരം കുത്തകകൾക്ക് വിട്ടുനൽകിയവരാണ് ഇപ്പോൾ സമരം ചെയ്യുന്നത്.
കടക്കെണിയില്ല
2023-24 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. ഇത്
കടവർദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്.
കടം വർദ്ധിപ്പിച്ചതു കൊണ്ടോ ,നികുതി പിരിവിൽ അലംഭാവം കാണിച്ചതു കൊണ്ടോ അല്ല സാമ്പത്തിക ഞെരുക്കം . കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് കാരണം. ധനകമ്മി പരിധിയിൽ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർക്ക് വിശദമായ മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ അനിവാര്യമായ നികുതി പരിഷ്കാരങ്ങൾ മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്- മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |