തിരുവനന്തപുരം: ചുവപ്പുകണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെയാണ് കറുപ്പു കണ്ടാൽ മുഖ്യമന്ത്രി വെറളി പിടിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ. നികുതി വർദ്ധനയ്ക്കെതിരെ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്,യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ ഇനി കയ്യോങ്ങിയാൽ യു.ഡി.എഫ് നേതാക്കൾ തെരുവിലിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കറുത്ത കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും. പാർട്ടിയുടെ മുൻ എം.എൽ.എ സി.പി കുഞ്ഞ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീടിനു മുന്നിലെ കറുത്ത കൊടി പൊലീസ് ഊരിക്കൊണ്ടുപോയി. ഇരട്ടച്ചങ്കനെന്ന് ഫാനുകൾ വാഴ്ത്തുന്ന പിണറായി കേരളം കണ്ട ഏക പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ്. സമരക്കാരെ മർദ്ദിച്ച പൊലീസുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന പ്രതിരോധ ജാഥ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബഹിഷ്കരിച്ചത് എന്തിനെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ ക്വാറന്റൈനിലാക്കണം:പി.കെ.കൃഷ്ണദാസ്
തൃശൂർ: മുഖ്യമന്ത്രിയെ ക്വാറന്റൈനിലാക്കിയാൽ കേരളത്തിലെ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. സി.പി.എമ്മിന്റെ മാഫിയ ബന്ധവും വിലക്കയറ്റവും മറച്ചുവയ്ക്കാനാണ് എം.വി.ഗോവിന്ദന്റെ യാത്ര. പ്രതിരോധ യാത്ര സത്യത്തെ പ്രതിരോധിക്കാനുള്ള യാത്രയായി മാറി. സംസ്ഥാനത്ത് ലഹരിമാഫിയയും അഴിമതിയും ശക്തിപ്പെടുകയാണ്. മാർക്സിസ്റ്റ് പാർട്ടിയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവന്നു. പകൽ ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന ഡി.വൈ.എഫ്.ഐക്കാർ രാത്രിയിൽ ലഹരി വിൽക്കാനിറങ്ങുന്നു.
സംസ്ഥാനത്തിന്റെ നികുതിക്കൊള്ളക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരം ആത്മാർത്ഥതയില്ലാത്തതെന്നും കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |