തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ ഇടനാഴിയിൽ ഒരു പവർ ബ്രോക്കറെയും കാണാനാവില്ലെന്നും അതെല്ലാം 2016 ഓടെ അവസാനിച്ചെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. ധനാഭ്യർത്ഥന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ ചില ഓർമവച്ചാകും പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. ഒരു പവർ ബ്രോക്കർക്കും കാര്യങ്ങൾ നേടിയെടുക്കാനാവില്ല. മെരിറ്റിനാണ് പ്രാധാന്യം . സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇടനിലക്കാർ വേണ്ട, അതിനുശേഷിയുള്ള ഉദ്യോഗസ്ഥരുണ്ട് .
സമൂഹത്തിലെ ചെറ്റത്തരം ഭരണത്തെ ബാധിക്കാതിരിക്കാൻ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് തങ്ങൾക്ക് കേടുപാട് പറ്റാത്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പൊലീസിൽ എല്ലാക്കാലത്തും ക്രിമിനലുകളുണ്ട്. ചിലർ പുറത്തായി. ചിലർ പുറത്തേക്കുള്ള വഴിയിലാണ്. അവരുടെ സ്വൈരവിഹാരം അവസാനിപ്പിക്കും. തില്ലങ്കേരി എന്ന് കേൾക്കുമ്പോൾ രക്തസാക്ഷിത്വപട്ടികയിലെ ഇടമായിട്ടാണ് ഓർമ്മവരുന്നത്. അവിടെ ഏതെങ്കിലും ഗുണ്ടയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഫലപ്രദമായി പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് സി.ബി.ഐക്ക് വിടണമെന്ന് പറഞ്ഞാൽ അതംഗീകരിക്കാനാകില്ല. അത് ചോദ്യം ചെയ്യേണ്ടതുണ്ട്. നിയമപരമായി ചോദ്യം ചെയ്യാൻ പ്രാപ്തരായ വക്കീലൻമാരെ നിയമിക്കുമ്പോൾ അവർക്ക് പ്രതിഫലം കൊടുക്കേണ്ടിവരും.
അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്ന കേസിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മധുവിനെ കൊലപ്പെടുത്തിയവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കും. കോഴിക്കോട് മരിച്ച വിശ്വനാഥന്റെ കാര്യത്തിലും ഫലപ്രദമായ നടപടിയാണ് കൈക്കൊണ്ടത്. ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ സഞ്ചരിക്കുന്നത്ശരിയായ പാളത്തിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ സർക്കാർ സഞ്ചരിക്കുന്നത് ശരിയായ പാളത്തിലാണെന്നും ഒരു പാളം തെറ്രലുമുണ്ടായിട്ടില്ലെന്നും ധനാഭ്യർത്ഥ്യന ചർച്ചയ്ക്കു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായത്തിനായി ലഭിച്ച ഏതാനും അപേക്ഷകൾ സർക്കാർതലത്തിൽ പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്കു നിർദ്ദേശം നൽകി. ജില്ലാകളക്ടറേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരിതാശ്വാസനിധിയിൽ നിന്ന് അനർഹർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിനു കൂട്ടുനിന്നവർക്കുമെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും.
ദുരിതാശ്വാസനിധിയിൽ നിന്ന് വേഗത്തിൽ സഹായം അനുവദിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ധനസഹായം അനുവദിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓൺലൈൻ വഴിയാണ്. സഹായധനം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ലഘൂകരിച്ചും വിവിധ തലങ്ങളിൽ അനുവദിക്കാവുന്ന ധനസഹായത്തിന്റെ തുക ഉയർത്തിയും ഗുണഭോക്താവിന്റെ വരുമാനപരിധി വർദ്ധിപ്പിച്ചും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ കഴിയുന്നുണ്ട്.
2016 ജൂൺ മുതൽ 2021 മേയ് വരെ 6,82,569 അപേക്ഷകളിൽ 918.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവനയായി ആകെ 4970.29 കോടി രൂപ ലഭിച്ചു. ഇതിൽ 4627.64 കോടി ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംഭാവനയായി 108.59 കോടി ലഭിച്ചപ്പോൾ 119.34 കോടി ചെലവായിട്ടുണ്ട്. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംഭാവനയായി 1029.01 കോടി ലഭിച്ചതിൽ 1028.06 കോടി ചെലവഴിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2023 ജനുവരി 31 വരെ 2,46,522 അപേക്ഷകളിൽ 462.62 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധനാഭ്യർത്ഥന സഭ പാസാക്കി.
കേന്ദ്രഏജൻസി
സ്വർണക്കടത്ത് അന്വേഷിക്കാൻ
തിരുവനന്തപുരം: രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന സ്വർണക്കടത്ത് അന്വേഷിക്കാനാണ് കേന്ദ്രഏജൻസികളെ പ്രധാനമന്ത്രിക്ക് കത്തയച്ച് വിളിച്ചുവരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വർണക്കടത്തിനു പിന്നിൽ ഏതൊക്കെ ശക്തികളാണെന്ന് ആരംഭഘട്ടത്തിൽ തന്നെ അറിയാനായിരുന്നു ശ്രമിച്ചത്. രാജ്യത്തിന് പുറത്ത് ബന്ധമുള്ള കേസ് സംസ്ഥാനത്തിന് അന്വേഷിക്കാനാവില്ല. അധികാരം കേന്ദ്രഏജൻസികൾക്കാണ്.
ലൈഫ് കോഴ രാജ്യത്തിനകത്തും പുറത്തും ബന്ധമുള്ള കേസായതിനാലാണ് സി.ബി.ഐയ്ക്ക് കോൺഗ്രസ് പരാതി നൽകിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു. വിജിലൻസിന് അന്വേഷിക്കാനാവില്ല. സി.ബി.ഐ വരാതിരിക്കാനാണ് വിജിലൻസിനെക്കൊണ്ട് കേസെടുപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |