തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ പരമാവധി തീവ്രത കഴിഞ്ഞതായി വിലയിരുത്താമെന്നും മൂന്നാം തരംത്തിന് സാദ്ധ്യതയുള്ളതിനാൽ ശക്തമായ പ്രതിരോധ നടപടികളുമായി കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നാം തരംഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സാർവദേശീയ തലത്തിലും രാജ്യത്തും ചർച്ചകൾ നടക്കുന്നു. വാക്‌സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസുകളാണ് മൂന്നാം തരംഗത്തിന് കാരണമാകുന്നത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്ക് സുരക്ഷിതത്വമുണ്ട്. എന്നാൽ, അവരും രോഗ വാഹകരാകാം. വാക്‌സിൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും മറ്റ് രോഗങ്ങൾ ഉള്ളതിനാലാണ്. അതുകൊണ്ട് ഇക്കൂട്ടർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
സംസ്ഥാനത്ത് രണ്ടാം തരംഗം ഉച്ചസ്ഥായി പിന്നിട്ടെങ്കിലും അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർദ്ധിക്കുന്നത്. അതിനാൽ ആശുപത്രികൾക്ക് ഇത് നിർണായകമായ സമയമാണ്. ഈ ഘട്ടത്തെ നേരിടാൻ ശക്തമായ മുൻകരുതലുകൾ എല്ലാ ജില്ലാ ആശുപത്രികളിലും കളക്ടർമാർ ഉറപ്പുവരുത്തണം. രണ്ടാമത്തെ കൊവിഡ് തരംഗം പുതിയ പാഠങ്ങൾ പഠിപ്പിച്ചു.
മൂന്നാമത്തെ തരംഗത്തിന് സാദ്ധ്യതകൾ നിലനിൽക്കേ വൈറസിന്റെ ജനിതകമാറ്റം, പകർച്ച, പ്രതിരോധം എന്നിവ വിശദമായി വിലയിരുത്തി കൂടുതൽ മികച്ച പ്രതിരോധത്തിന് ശക്തമായ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |