കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിന് പണം നൽകിയതു സംബന്ധിച്ച് സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ എസ്.എൻ. ശശിധരൻ കർത്തയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തു. വീട്ടിൽ നിന്ന് ചില രേഖകളും പിടിച്ചെടുത്തതായാണ് സൂചന.
രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ തയ്യാറാകാത്തതിനാലാണ് ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇ.ഡി സംഘം എത്തിയത്. അന്വേഷണച്ചുമതലയുള്ള ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടരുകയാണ്.
എക്‌സാലോജിക്കിന് 1.72 കോടി രൂപ നൽകിയതിന് ലഭിച്ച സേവനങ്ങളുടെ വിവരങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു.
ഇ.ഡി നോട്ടീസിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.
സി.എം.ആർ.എല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറെയുൾപ്പെടെ ചോദ്യം ചെയ്തെങ്കിലും സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ഇ.ഡി. സി.എം.ആർ.എല്ലിലെ നാല് ഉദ്യോഗസ്ഥരെയും ഒരു മുൻ ഉദ്യോഗസ്ഥനെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |