തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള കാമ്പെയിനോടനുബന്ധിച്ച് കളക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമായ ഊരുകളിൽ പഠനമുറികൾ ഒരുക്കും. ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവർ സഹകരണബാങ്കുകൾ പ്രഖ്യാപിച്ച പലിശരഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണം.
സ്‌കൂൾ അദ്ധ്യാപക-രക്ഷാകർതൃ സമിതി വീടുകൾ സന്ദർശിച്ച് 15നകം കൃത്യമായ കണക്കെടുക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത്, വാർഡ് കൗൺസിലർ അദ്ധ്യക്ഷനായ സമിതി സ്‌കൂളിൽ രൂപീകരിക്കും. സ്‌കൂളുകളെടുത്ത കണക്ക് 19നകം തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരടങ്ങിയ സമിതി
ക്രോഡീകരിക്കും. ജില്ലാതലത്തിൽ ഇവ ക്രോഡീകരിച്ച് 21നകം സംസ്ഥാനതല സംവിധാനത്തിന് കൈമാറും.
ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സൺ അദ്ധ്യക്ഷനും കളക്ടർ കൺവീനറുമായി സമിതി നിലവിൽ വരും. പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ ജനകീയ മുന്നേറ്റമായി കാമ്പെയിൻ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |