തിരുവനന്തപുരം: വികസനം ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കും സർക്കാരിനും യോജിച്ചു പ്രവർത്തിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, സാമൂഹ്യ നീതി തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ ഇടപെടൽ ആവശ്യപ്പെടുന്ന കാലത്താണ് അതിരൂപതയെ നയിക്കാൻ ഡോ. തോമസ് ജെ. നെറ്റോ നിയുക്തമാവുന്നത്. പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണം ഇതിന് നേതൃപരമായ പങ്ക് വഹിക്കട്ടെയെന്നും സർക്കാരും ഇതേ മേഖലകളിലാണ് ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോയുടെ സ്ഥാനാരോഹണ അനുമോദന യോഗം പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ലത്തീൻ സഭയുടെ ഇടപെടലുകൾ മാതൃകാപരമാണ്. പ്രളയ സമയത്ത് ഇരകളായവരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ അയച്ച് സഭ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. രൂപതയുടെ ത്യാഗത്തിന്റെ അടയാളമാണ് രാജ്യത്തിന്റെ ബഹിരാകാശ മുന്നേറ്റങ്ങൾ. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് വേണ്ടി ദേവാലയവും വൈദികവസതിയും വിട്ടുകൊടുത്തത് മാതൃകാപരമായ നടപടിയാണ്. വികസനോന്മുഖമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.എല്ലാവർക്കും ഉൾക്കൊള്ളാവുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ നടപടികൾ വേണം. പട്ടികജാതി-വർഗ്ഗ-പിന്നാക്ക വിഭാഗങ്ങളുടെയും മത്സ്യതൊഴിലാളികളുടെയും ഉന്നമനത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ ജനവിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് റവ. ഡോ. തോമസ് ജെ. നെറ്റോയെന്നും മുഖ്യമന്ത്രി പറഞ്ഞു. മെത്രാപ്പൊലീത്തയെ പൊന്നാട അണിയിച്ച് മുഖ്യമന്ത്രി ആദരിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റവ. ഡോ. സൂസപാക്യം അദ്ധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ മറുപടി പ്രസംഗം നടത്തി. സഹായ മെത്രാൻ റവ. ഡോ. ആർ. ക്രിസ്തുദാസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ. റ്റി. നിക്കൊളസ് നന്ദിയും പറഞ്ഞു.
ഡോ.സൂസപാക്യത്തിന്ഇനി
സെമിനാരിയിൽ വിശ്രമ ജീവിതം
കെ.എസ്.അരവിന്ദ്
തിരുവനന്തപുരം : 'പതിനൊന്ന് വയസു വരെ കടലിന്റെ തിരകളെ തൊട്ടുരുമ്മുന്ന ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. അമ്മ രാവിലെ എഴുന്നേൽപ്പിച്ച് പ്രാർത്ഥന ചൊല്ലിത്തരും,പള്ളിയിൽ കൊണ്ടു പോകും. ജീവിത ഭാരങ്ങൾക്ക് നടുവിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന അമ്മയെ ഞാൻ നോക്കിനിന്നിട്ടുണ്ട്. അമ്മ പകർന്നു തന്ന ദൈവാനുഭവമാണ് വൈദികനാകാൻ പ്രേരണയായത്.' 2006 മാർച്ച് 11ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡോ.സൂസപാക്യം തന്റെ കുട്ടിക്കാലത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെ.
പ്രതിസന്ധിഘട്ടങ്ങളെ ചെറുപുഞ്ചിയോടെ നേരിട്ട് എല്ലാവരെയും ചേർത്തണച്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന് ഇനി വിശ്രമ ജീവിതം. ഡോ.തോമസ് ജെ.നെറ്റോ പുതിയ ആർച്ച് ബിഷപ്പായി ചുമതലയേറ്റു. ഇനി പള്ളിപ്പുറം മംഗലപുരം കാരമൂട് സെമിനാരിയിൽ നിന്നാകും ആദ്ധ്യാത്മിതയുടെയും വായനയുടെയും നിലയ്ക്കാത്ത ആ പ്രവാഹം. മൂന്നു പതിറ്റാണ്ട് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടെയും വാക്കുകൾക്ക് കാതോർത്ത ഡോ.സൂസപാക്യം തലസ്ഥാന നഗരത്തിന്റെ സാംസ്കാരിക മണ്ഡത്തിലെ ചരിത്രപരമായ കാലത്തെ അടയാളപ്പെടുത്തിയാണ് വിരമിക്കുന്നത്.
75വയസ് കഴിഞ്ഞതിനാൽ ഇനി ഭരണപരമായ ചുമതലകളൊന്നും ഉണ്ടാകില്ല. പാണ്ഡിത്യത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യത്തിന്റെ നിറകുടമായ, മതാതീത മാനവസ്നേഹത്തിന്റെ തണലായ വടവൃക്ഷമായിരുന്നു. വാറ്റ് ചാരായം അടക്കി വാണിരുന്ന പൊഴിയൂരിൽ 1990കളിൽ സൂസപാക്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നാടിനെ മദ്യവിമുക്തമാക്കി. 1995മേയ് 14നും ജൂലായ് 10നും സംഭവിച്ച വിഴിഞ്ഞം കലാപം ആളിക്കത്താത്തവിധം കെടുത്താൻ കഴിഞ്ഞു. ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞെങ്കിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും മദ്യവിരുദ്ധപ്രവർത്തനങ്ങൾ വ്യാപകമാക്കാനും സുഗതകുമാരിയോടൊപ്പം ചേർന്ന് തുടക്കം കുറച്ച ശാന്തിസമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.
ജീവിത വഴികൾ
1946 മാർച്ച് 11 - കന്യാകുമാരിയിലെ മാർത്താണ്ഡംതുറയിൽ ജനനം
1958 - എട്ടാം ക്ലാസ് പഠനം കഴിഞ്ഞ് സെമിനാരിയിൽ
1969 ഡിസംബർ 20 - പൗരോഹിത്യം സ്വീകരിച്ചു
1990 ഫെബ്രുവരി രണ്ട് - മെത്രാഭിഷേകം
2004 ജൂൺ 17 - തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്
2022 മാർച്ച് 19- ചുമതല ഒഴിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |