പത്തനംതിട്ട: എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭർത്താവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കുന്ന വീട്ടമ്മ കഴിഞ്ഞ എട്ടു വർഷമായി വഴിക്ക് വേണ്ടി അലയുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി. കഴിഞ്ഞ 20ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ നേരത്തെ കേസെടുത്തിരുന്നു.
ചരൽക്കുന്ന് പെരുമ്പാറ ചരുവിൽ വീട്ടിൽ സുജയാണ് രോഗിയായ ഭർത്താവ് ദാസിനെ വീട്ടിൽ നിന്ന് ചുമന്ന് കുന്നുകയറി റോഡിലെത്തുന്നത്. മൂന്ന് സെന്റ് സ്ഥലത്താണ് ഇവരുടെ വീട്. എട്ടു വർഷം മുൻപ് തെങ്ങിൽ നിന്ന് വീണാണ് ദാസ് കിടപ്പിലായത്. ഭാഗ്യക്കുറി വിൽപ്പനക്കാരിയാണ് സുജ. ഇവർക്ക് കുടിവെള്ളവും ലഭ്യമല്ല.
കേരളകൗമുദി വാർത്തയെ തുടർന്ന് സുജയുടെ വീട്ടിലേക്ക് വഴി കണ്ടെത്തുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് റവന്യു മന്ത്രി കെ. രാജനും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |