ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനൊരുങ്ങി സിപിഎം. മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകനാവും കോടതിയിൽ ഇക്കാര്യം പരാമർശിക്കുക.
വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ നിലനിൽക്കുന്ന കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ 21-ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്. ഈ സമയത്താണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരിക. വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഓരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതിനാൽ, അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന പരാതികൾക്ക് അവിടെത്തന്നെ നടപടിയെടുക്കണണെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്റ്റേഷനിൽ വൃന്ദാ കാരാട്ട് പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്‌ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |