തിരുവനന്തപുരം: കോൺഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകൾ ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ കോൺഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകർന്ന് നൽകാനുള്ള ദൗത്യം ഓരോ പ്രവർത്തകനും ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രപുസ്തകത്തിലൂടെ കോൺഗ്രസിനെ മനസിലാക്കാനുള്ള സാഹചര്യം ഇന്ന് നഷ്ടപ്പെട്ടു. കേന്ദ്രസർക്കാർ ചരിത്രം തിരുത്തുകയാണ്. ബി.ജെ.പിയെപ്പോലെ സി.പി.എമ്മും അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടുനടക്കുകയാണ്. കോൺഗ്രസിനെ തകർക്കാൻ എല്ലാത്തരം വർഗീയ ശക്തികളെയും സി.പി.എം കൂട്ടുപിടിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ഭരണത്തിൽ ഇല്ലെങ്കിലും ജനങ്ങൾ ഇന്നും നെഞ്ചിലേറ്റുന്ന കോൺഗ്രസിനെ തകർക്കാൻ ചരിത്രയാഥാർത്ഥ്യങ്ങൾ തമസ്‌കരിച്ചും രക്തസാക്ഷികളെ വിസ്മരിച്ചും ബി.ജെ.പി ഭരണകൂടം ബോധപൂർവം നീക്കം നടത്തുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം ബി.ജെ.പിക്ക് സഹായകരമാണെമെന്നും ചെന്നിത്തല പറഞ്ഞു.
സേവാദൾ വോളന്റിയർമാർ നൽകിയ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം കെ.സുധാകരൻ പാർട്ടി പതാക ഉയർത്തിയതോടെയാണ് സ്ഥാപകദിനാഘോഷത്തിന് തുടക്കമായത്. പ്രവർത്തനഫണ്ട് ശേഖരണാർത്ഥം കെ.പി.സി.സി നടത്തുന്ന 137 രൂപ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തലയിൽനിന്ന് പണം സ്വീകരിച്ച് സുധാകരൻ നിർവഹിച്ചു. ഡി.സുഗതൻ രചിച്ച 'ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും' എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനവും കെ.പി.സി.സി പ്രസിഡന്റ് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |