പാലക്കാട്: കേരളത്തിൽ കഞ്ചാവിന്റെയും എംഡിഎംഎ പോലുള്ള സിന്തറ്റിക്ക് മയക്കുമരുന്നുകളുടെയും ഉപഭോഗം വർദ്ധിച്ചുവരികയാണ്. പിടികൂടപ്പെടുന്ന ലഹരി വാഹകരുടെ എണ്ണം ദിവസേന പെരുകുന്നു. മണിക്കൂറുകൾ നീളുന്ന ഉൻമാദമാണ് രാസലഹരിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്താണ് ലഹരി ഉപയോഗം കേരളത്തിൽ വ്യാപകമായത്. സ്ഥിരമായ ഉപയോഗം കാരണം സംസ്ഥാനത്ത് അരഡസനോളം പേർക്ക് കിഡ്നി തകരാറും അമ്പതോളം പേർക്ക് മാനസിക പ്രശ്നങ്ങളും സംഭവിച്ചു. പല്ലുകൾ പൊടിഞ്ഞുപോകുക, എല്ലുകൾക്ക് ബലക്ഷയം, ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്‌ചക്കുറവ് എന്നിവയ്ക്കും നിരവധി പേർ ചികിത്സയിലുണ്ട്.
കഞ്ചാവിന്റെ അമിതമായ ഉപയോഗം ജീവിതം തകർത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് പാലക്കാട്ടുകാരനായ യുവാവ്. ലഹരിയിൽ നിന്ന് മുക്തി നേടിയ ഇയാൾ തന്റെ കഴിഞ്ഞകാലം ഒർത്തെടുത്തത് ഇങ്ങനെ-
യുവാവിന്റെ വാക്കുകൾ-
''കഞ്ചാവ് വലിയിലേക്ക് എത്തുന്നത് സുഹൃത്ത് വഴിയാണ്. ഒന്നുരണ്ട് ബീഡിയിൽ തുടങ്ങിയ ശീലം ആറെണ്ണമായി മാറി. പിന്നീട് കഞ്ചാവ് കിട്ടാത്ത അവസ്ഥയിൽ ടെൻഷൻ ആകും. എവിടെ നിന്നെങ്കിലും കിട്ടണം എന്ന അവസ്ഥയിലേക്ക് എത്തി. കഞ്ചാവ് കിട്ടാൻ വേണ്ടി ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ട്. ജീവിതം ആകെ തകർന്നു. ജോലിക്ക് പോയി കിട്ടുന്ന കാശ് മുഴുവൻ കഞ്ചാവ് വാങ്ങാൻ ചെലവാക്കി. കഞ്ചാവ് വലിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് സൈക്കോസിസ് വരും. മാനസിന്റെ താളം പൂർണായും തെറ്റും. ''
എക്സൈസ് വകുപ്പിന് കീഴിലുള്ള ലഹരി മോചന കേന്ദ്രങ്ങളിൽ എത്തുന്നവരിൽ ഭൂരിപക്ഷവും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ചികിത്സയ്ക്ക് വിധേയരായ 12,433 പേരിൽ 10,965 പേരും രാസലഹരിയിൽ നിന്ന് രക്ഷതേടി വന്നവരാണ്.
തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇവയുടെ ഉപയോഗവും കേസുകളും പെരുകിയത്. 2016ൽ വിമുക്തി പദ്ധതി ആരംഭിച്ചശേഷം 1.25 ലക്ഷം പേരാണ് ചികിത്സയ്ക്ക് വിധേയരായത്. എത്രപേർ പൂർണമായും ലഹരിമുക്തരായി എന്ന കണക്ക് സർക്കാരിന്റെ കൈവശമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |