കൊല്ലം: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പ് തടയണമെന്നും, ഔദ്യോഗിക പാനലിന്റെ നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചത് റദ്ദാക്കി തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എതിർ പാനൽ ഫയൽ ചെയ്ത ഹർജി കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതി തള്ളി.
ഔദ്യോഗിക പാനൽ സ്ഥാനാർത്ഥികളായ വെള്ളാപ്പള്ളി നടേശൻ, ഡോ.എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവർക്ക് യോഗത്തിന്റെ ഭാരവാഹികളാകുന്നതിൽ അയോഗ്യതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇക്കാര്യത്തിൽ തീരുമാനം വരുന്നതുവരെ തിരഞ്ഞെടുപ്പ് നടപടികൾ താത്കാലികമായി തടയണമെന്നും
ആവശ്യപ്പെട്ടു. നിലവിലുള്ള ഭാരവാഹികളുടെ പത്രിക സ്വീകരിച്ചതിനെതിരെ നൽകിയ അപ്പീൽ യോഗം കൗൺസിൽ തള്ളിയത് നിയമവിരുദ്ധമായാണ്. ആ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഹർജിക്കാരുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യോഗത്തിന്റെ അഭിഭാഷകനായ എ.എൻ. രാജൻബാബു ബോധിപ്പിച്ചു. യോഗം വാർഷിക റിട്ടേണുകളും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളും കൃത്യമായി ഫയൽ ചെയ്തിട്ടുണ്ടെന്നും സാധുവായ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കുണ്ടെന്നും രേഖകൾ സഹിതം കോടതിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എതിർപാനലിന്റെ ഹർജി തള്ളിയത്. അഭിഭാഷകനായ എ. നിസാറും യോഗത്തിനു വേണ്ടി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |