കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയിൽ ഹാജരാകാതെ പുറത്തു കറങ്ങി നടക്കുകയാണെന്ന് ഉൾപ്പെടെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാപിത താത്പര്യങ്ങളുണ്ടോയെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വാക്കാൽ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതി രേഖകൾ നിയമവിരുദ്ധമായി കൈക്കലാക്കി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്ന ആരോപണം കണക്കിലെടുത്താണ് കോടതിയുടെ വിമർശനം.
കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി നൽകിയ ഓഫീസ് മെമ്മോറാണ്ടം അന്വേഷണ ഉദ്യോഗസ്ഥൻ കൈവശപ്പെടുത്തി മാദ്ധ്യമങ്ങൾക്ക് നൽകിയെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ അധികാരം ദുർവിനിയോഗം ചെയ്യരുത്. കോടതിയുടെ നടപടിക്രമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാൻ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അജകുമാറിനോട് നിർദ്ദേശിച്ചു. അതേസമയം ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽനിന്ന് വിട്ടു നിന്നതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അറയിച്ചു.
വിചാരണ മാറ്റേണ്ടെന്ന് പ്രതിഭാഗം
കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽനിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികളെ എതിർത്ത് പ്രതിഭാഗം വിശദീകരണം നൽകി. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസിന്റെ കോടതിയിൽ വിചാരണ തുടരുന്നതിൽ എതിർപ്പില്ലെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ വ്യക്തമാക്കി.
കേസിൽ ഒന്നും ഒമ്പതും പ്രതികളായ പൾസർ സുനിയെയും മേസ്തിരി സനിലിനെയും വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരാക്കിയത്. വിചാരണക്കോടതി മാറ്റത്തിൽ നിലപാട് അറിയിക്കാൻ പൾസർ സുനിയുടെ അഭിഭാഷകൻ സമയം തേടി. തുടർന്ന് ഇതിനായി കേസ് 19 ലേക്ക് മാറ്റി. കക്ഷികൾക്കു നോട്ടീസ് നൽകാതെ വിചാരണ മാറ്റാനാവില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. പൾസർ സുനിയെ നേരിട്ട് ഹാജരാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ജയിൽ സൂപ്രണ്ടിനോട് വിശദീകരണംതേടിയ കോടതി ഇയാളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |