തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലും, നാളെ ചേരുന്ന കേരള സർവകലാശാലാ സെനറ്റ് യോഗം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിശ്ചയിക്കാനിടയില്ല. സെനറ്റിന്റെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആഗസ്റ്റ് ഇരുപതിന് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിൽ ഉറച്ചുനിൽക്കണോ പിൻവലിക്കണോ എന്ന ഒറ്റ അജൻഡ മാത്രമാവും നാളത്തെ സെനറ്റിലുണ്ടാവുക.
ഗവർണർക്കെതിരായ പ്രമേയം നാളത്തെ സെനറ്റിൽ പിൻവലിച്ചാൽ, 10 ദിവസത്തെ നോട്ടീസ് നൽകി അടുത്ത യോഗം വിളിക്കാം. അതിൽ പ്രതിനിധിയെ തിരഞ്ഞെടുത്ത് ഗവർണറെ അറിയിക്കാം. സാധാരണഗതിയിൽ സെനറ്റെടുക്കുന്ന തീരുമാനങ്ങൾ 12 മാസം കഴിഞ്ഞേ പുന:പരിശോധിക്കാവൂ. എന്നാൽ 63അംഗങ്ങൾ ഒപ്പിട്ട് നൽകിയ അപേക്ഷ പരിഗണിച്ചാണ് പുന:പരിശോധനയ്ക്കായി നാളെ സെനറ്റ് വിളിച്ചത്. സംസ്കൃത സർവകലാശാലാ മുൻ വി.സി എം.സി ദിലീപ് കുമാറിനെ സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയാക്കാൻ സെനറ്റിലെ യു.ഡി.എഫ് അംഗങ്ങളുടെ നീക്കമുള്ളതിനാൽ, കരുതലോടെയാണ് സെനറ്റിലെ ഇടതംഗങ്ങളുടെ നീക്കങ്ങൾ. വൈസ്ചാൻസലറുടെ ചുമതലയുള്ള ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മലിന്റെ തീരുമാനങ്ങളും നിർണായകമാവും.
നിയമനത്തിന് സെർച്ച് കമ്മിറ്റി പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്ന കാരണത്താലാണ് സാങ്കേതിക സർവകലാശാലാ വി.സിയെ സുപ്രീംകോടതി പുറത്താക്കിയത്. 11വി.സിമാർ ഇതേ കാരണത്താൽ പുറത്താക്കൽ ഭീഷണി നേരിടുന്നു. സെനറ്റ് പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും, ഗവർണർ പറയും പോലെ പിന്നീട് സെനറ്റ് പ്രതിനിധിയെ അതിൽ ഉൾപ്പെടുത്തുകയും ചെയ്താൽ നടപടിക്രമങ്ങളിലെ ഗുരുതര പിഴവായി അത് മാറുമെന്ന് സെനറ്റംഗങ്ങൾ പറയുന്നു. രണ്ടംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയും ഇതിനിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്യുന്നതും പിന്നീട് വി.സിയുടെ പുറത്താകലിന് വരെ വഴിവച്ചേക്കുമെന്നാണ് ഇടതംഗങ്ങളുടെ വാദം. എന്നാൽ ഇതിൽ ഒരു പിഴവുമില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.
അതിനിടെ, ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കേരള മുൻ വി.സി ഡോ.വി.പി.മഹാദേവൻ പിള്ള ഇന്നലെ മറുപടി നൽകി. കഴിഞ്ഞ 24ന് വിരമിച്ചതിനാൽ അദ്ദേഹത്തിനെതിരായ നോട്ടീസിൽ തുടർനടപടിയുണ്ടാവില്ലെന്ന് രാജ്ഭവൻ അറിയിച്ചു.
വി.സിമാരുടെ ശമ്പളം
പിടിക്കില്ല
പുറത്താക്കാതിരിക്കാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയ 8 വി.സിമാർ ഇതുവരെ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കുമെന്ന പ്രചാരണം വ്യാജമെന്ന് രാജ്ഭവൻ അറിയിച്ചു. ഇങ്ങനെയൊരു നിർദ്ദേശം ഗവർണർ നൽകിയിട്ടില്ല. ഇതേക്കുറിച്ച് നിയമോപദേശവും തേടിയിട്ടില്ല. മുൻപ് വി.സി സ്ഥാനത്തു നിന്ന് പുറത്താക്കിയ ബാബുസെബാസ്റ്റ്യൻ, എ.വി.ജോർജ്ജ് എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |