തിരുവനന്തപുരം: പാർട്ടി ഇടുക്കി ജില്ലാ കൗൺസിൽ അംഗങ്ങളിൽ ചിലർ മുൻകൈയെടുത്ത് മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കൊടുത്തതുമായി ബന്ധപ്പെട്ട് സംഘടനാ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് അദ്ദേഹത്തോട് വിശദീകരണം തേടാൻ സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിച്ചു. ഡെയറിഫാമുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണത്തിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ തീരുമാനിച്ച യോഗത്തിലാണ് ഇതുമുണ്ടായത്.
ശാരീരികബുദ്ധിമുട്ടുകൾ നേരിടുന്ന ശിവരാമന് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനും മറ്റുമായി കാർ വാങ്ങിക്കൊടുക്കാനുള്ള നിർദ്ദേശമുണ്ടായത് ഇടുക്കി ജില്ലാ കൗൺസിലിലാണ്. ഏഴ് ലക്ഷത്തോളം രൂപ വിലയുള്ള കാറാണ് വാങ്ങി നൽകിയത്. സാമ്പത്തിക പരാധീനതകളുള്ള ശിവരാമന് സ്വന്തമായി കാർ വാങ്ങാനുള്ള ശേഷിയില്ലാത്തത് കണക്കിലെടുത്ത് ജില്ലാ കൗൺസിലിലെ ചിലർ വ്യക്തിപരമായി മുൻകൈയെടുത്ത് ധനം സമാഹരിച്ച് വാങ്ങുകയായിരുന്നു.
ജില്ലാ കൗൺസിലിന്റെ അനുമതിയോടെയാണ് തീരുമാനമെങ്കിലും, അത് സംസ്ഥാനസെന്ററിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ശിവരാമനോ ഇടുക്കി ജില്ലാ കൗൺസിലോ നിറവേറ്റിയില്ലെന്നാണ് പരാതി. സംസ്ഥാന നേതൃത്വം ഇത് ഗൗരവമായി കണ്ടാണ് ശിവരാമനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. 16 വർഷക്കാലം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു മുതിർന്ന നേതാവായ ശിവരാമൻ.
അതേസമയം, പാർട്ടി സമ്മേളനകാലത്ത് നേതൃത്വത്തിനെതിരെ അവിടവിടെയായി വിമർശനങ്ങളുന്നയിച്ച ചിലരെ തെരഞ്ഞുപിടിച്ച് പകപോക്കുന്നത് പോലെ അനുഭവപ്പെടരുത് നടപടികളെന്ന് പത്തനംതിട്ട, ഇടുക്കി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന എക്സിക്യുട്ടീവിൽ അഭിപ്രായമുയർന്നു. പല ജില്ലകളിൽ നിന്നും പരാതികൾ ഉണ്ടാകുന്നുണ്ടെങ്കിലും ചിലരുടെ കാര്യത്തിൽ അത് ലഭിക്കുന്ന മാത്രയിൽ നടപടികളെന്ന ധ്വനി പരത്തുന്നത് ശരിയല്ല. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ ഇ. ചന്ദ്രശേഖരനാണ് ഈ അഭിപ്രായമുയർത്തിയത്. കഴിഞ്ഞ സമ്മേളനകാലത്ത് കാനം വിരുദ്ധചേരിയിൽ നില കൊണ്ടവരായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനും കെ.കെ. ശിവരാമനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |