അടിമാലി:ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ ഒത്തൊരുമയും കാര്യപ്രാപ്തിയും ഈ മന്ത്രിസഭയ്ക്ക് ഇല്ലെന്നും ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയാണെന്നും ഉൾപ്പെടെ സി. പി. ഐ ഇടുക്കി ജില്ലാസമ്മേളനത്തിൽ രൂക്ഷ വിമർശനം.
ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സി.പി.എമ്മിനെയും ആഭ്യന്തരം അടക്കമുള്ള വകുപ്പുകളെയും വിമർശിക്കുന്നത്.
കെ റെയിൽ അനിവാര്യമാണെങ്കിലും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ലോക്കപ്പ് മർദ്ദനങ്ങളും മരണങ്ങളും നിരന്തരം വർദ്ധിക്കുന്നു. സേനയിലെ ന്യൂനപക്ഷം ഭരണത്തെ മോശമാക്കാൻ ശ്രമിക്കുന്നത് തടയാനാകുന്നില്ല. സി.പി.എമ്മിന്റെ പാർട്ടി പ്രവർത്തനത്തെ സഹായിക്കുന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാടുകൾ. രാഷ്ട്രീയ എതിരാളികളെ സി.പി.എം നിർദ്ദേശാനുസരണം കേസിൽ കുടുക്കുന്നു. അല്ലാത്ത സംഭവങ്ങളിൽ കേസെടുക്കാതെ നിഷ്‌ക്രിയരായി നിൽക്കുന്ന ഭൃത്യന്മാരുള്ള വകുപ്പായി ആഭ്യന്തരം മാറി. ആരോഗ്യവകുപ്പിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ല. ഡോക്ടർമാർ ലീവെടുത്ത് വിദേശത്ത് പോകുന്നത് പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നു.
സ്വന്തം മന്ത്രിക്കും വകുപ്പിനും വിമർശനം
ഹരിത ട്രൈബ്യൂണലിൽ ബഫർസോൺ 10 കി.മീ. ആക്കാൻ ഹർജി നൽകിയ സി.പി.ഐക്കാരനായ കൃഷി മന്ത്രി പി. പ്രസാദിനെതിരെയും വിമർശനമുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പ് നടപടി കർഷകർക്ക് വിനയായി. സംസ്ഥാന നേതൃത്വം ഇടുക്കി ജില്ലാ സെക്രട്ടറിയാക്കാൻ നിർദ്ദേശിച്ച മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾക്കെതിരെയും വിമർശനമുണ്ട്. ബിജിമോൾക്ക് രാഷ്ട്രീയ സംഘടനാ ധാരണ ഇല്ലെന്നും സ്വന്തം നിലയ്ക്ക് സംഘടനാ പ്രവർത്തനത്തെ സമീപിക്കുന്നത് തിരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.എമ്മിന് കേരള കോൺഗ്രസ് പ്രീണനം
കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ വന്ന ശേഷം സി.പി.എമ്മിന് പ്രീണന നയമാണ്. കേരള കോൺഗ്രസിനെ പരിഗണിക്കാൻ എന്ന വ്യാജേന സി.പി.ഐയെ ഒതുക്കാനുള്ള അജണ്ടയിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ട്. സി.പി.എം സമ്മേളനങ്ങളിൽ സി.പി.ഐക്കെതിരെ പ്രചാരണം നടത്താൻ എം.എം. മണിയടക്കം ശ്രമിച്ചു. സി.പി.ഐ ശരിയായി വിമർശിക്കുമ്പോൾ തങ്ങൾ മുന്നണിക്കെതിരാണെന്ന് സിപി.എം പ്രചാരണം നടത്തുന്നു. സി.പി.എമ്മിന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കണമെന്ന ധാർഷ്‌ട്യം ജില്ലയിലെ നേതാക്കൾക്കുണ്ട്. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ സി. പി. എം. പൊലീസിനെ ന്യായീകരിച്ചു. ഇടുക്കി ജില്ലയിലെ പട്ടയത്തിന്റെയെല്ലാം അവകാശികൾ എം.എം. മണിയും സി.പി.എമ്മുമാണെന്നും പരിഹരിക്കാത്ത ഭൂപ്രശ്നങ്ങൾക്ക് സി.പി.ഐയാണ് ഉത്തരവാദിയെന്നും പ്രചരിപ്പിക്കുന്നു. സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലേക്ക് പ്രവർത്തകർ വരുമ്പോൾ സി. പി. എം. സംഘർഷത്തിന് മുതിരുന്നതായും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |