തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് മുഖ്യകാരണമായി ശബരിമല യുവതീപ്രവേശന വിധിയിലെ നിലപാടിനെ ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് സി.പി.ഐ.
അടുത്ത മാസമാദ്യം തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ പ്രവർത്തന റിപ്പോർട്ടിൽ ഇങ്ങനെയൊരു വിലയിരുത്തൽ വേണ്ടെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയും ബാധിച്ചെന്ന കരട് റിപ്പോർട്ടിലെ പരാമർശം ഇടതുപക്ഷ സമീപനത്തെ ഇകഴ്ത്തിക്കാട്ടലാകുമെന്ന വിലയിരുത്തലാണ് ചർച്ചയിലുയർന്നത്. നവോത്ഥാനം ഉഴുതുമറിച്ച കേരളമണ്ണിൽ ഇടതുപക്ഷ സ്വാധീനമുണ്ടായിട്ടും യാഥാസ്ഥിതിക നിലപാടുകളെ തിരുത്താനായില്ലെന്ന് വരുന്നത് ഇടതുപക്ഷത്തിന് ക്ഷീണമാണ്. ശബരിമല വിധിയെത്തുടർന്നുണ്ടായ വിവാദങ്ങളാണ് വിനയായത്. ഇടതുപക്ഷം ശരിയായ നിലപാടാണ് സ്വീകരിച്ചതെങ്കിലും അത് അതേപടി ഉൾക്കൊള്ളപ്പെട്ടില്ല. .കേന്ദ്രത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരമേറുമെന്ന പ്രതീക്ഷ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വലിയ അളവിൽ സ്വാധീനിച്ചത് യു.ഡി.എഫിന് അനുകൂലമായതാണ്ഇടതുതിരിച്ചടിക്ക് മുഖ്യ കാരണം. പ്രവർത്തന റിപ്പോർട്ട് ഇന്ന് സംസ്ഥാന കൗൺസിൽ അംഗീകരിച്ച ശേഷം 24ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം അന്തിമമാക്കും.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സർക്കാരിന്റെ ബദൽനയങ്ങളാണ് വൻ വിജയത്തിന് തുണച്ചതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാരിന്റെ കൊവിഡ് കാലത്തെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളെ വലിയ അളവിൽ സ്വാധീനിച്ചു. ഇടതുപക്ഷ ബദൽ ശരിയായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിജയിച്ചു. ഇതെല്ലാം തുടർഭരണത്തിന് വഴിയൊരുക്കി.രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ സർക്കാർ ഉയർത്തിപ്പിടിക്കുന്ന ബദൽനയങ്ങൾ രാജ്യത്തിനാകെ ഇടതുമാതൃകയാകണം.. പൊതുമേഖലയിലടക്കം സ്വീകരിക്കുന്ന സമീപനങ്ങൾ ഇത്തരത്തിലാകേണ്ടതുണ്ട്. ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി മാതൃകാപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇന്നലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ റിപ്പോർട്ട് രാജാജി മാത്യു തോമസ് അവതരിപ്പിച്ചു. രാജാജിക്ക് പുറമേ ഇ. ചന്ദ്രശേഖരനും സത്യൻ മൊകേരിയുമടങ്ങുന്ന ഉപസമിതിയാണ് റിപ്പോർട്ടിന്റെ കരട് തയാറാക്കിയത്. സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കപ്പെടണമെന്ന എക്സിക്യൂട്ടീവിലെ ധാരണയനുസരിച്ച് തയാറാക്കിയ കരടിന്മേൽ നടന്ന ചർച്ചയിൽ , തുടർഭരണത്തിലെ പ്രവർത്തനങ്ങളിൽ വിമർശനമുയർന്നു. ഇടതുപക്ഷ നയസമീപനങ്ങളിലെ വ്യതിയാനമാണ് കെ.എസ്.ആർ.ടി.സി വിഷയമടക്കം ഉയർത്തിക്കാട്ടി ചിലരുന്നയിച്ചത്. പൊലീസിനെതിരെയും വിമർശനമുയർന്നു. തുടർഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. തിരഞ്ഞെടുപ്പിൽ തുണച്ച ജനങ്ങളിൽ ആ മതിപ്പ് ഇപ്പോഴുണ്ടോയെന്ന് സംശയമാണെന്നും അഭിപ്രായമുയർന്നു.
ഇന്ത്യയിലെ ഏക ഇടതുപക്ഷസർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇടത് ഐക്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം സി.പി.ഐക്കുണ്ടെന്ന് മറുപടിപ്രസംഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. . സി.പി.ഐ എതിർനിലപാടെടുത്താലത് എതിരാളികൾ ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രവർത്തന റിപ്പോർട്ടിന്മേൽ കൗൺസിലിൽ ഇന്ന് ചർച്ച നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |