തിരുവനന്തപുരം : തലസ്ഥാന നഗര വീഥികൾ ചെങ്കടലാക്കി സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. കമ്യൂണിസ്റ്റ് വിപ്ളവാവേശം പ്രസരിപ്പിച്ച് വനിതകളടക്കം ആയിരക്കണക്കിന് പ്രവർത്തകർ പുത്തരിക്കണ്ടം മൈതാനത്തിലെ (പി.കെ.വി നഗർ) പൊതുസമ്മേളന നഗരിയിലേക്ക് ഇന്നലെ വൈകിട്ട് ഒഴുകിയെത്തി. വേദിയിലേക്ക് നേതാക്കൾ എത്തും മുമ്പ് , ഇൻക്വിലാബ് മുഴക്കി എത്തിയ പ്രവർത്തകരെക്കൊണ്ട് സമ്മേളന പന്തൽ നിറഞ്ഞു.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട പതാക പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നെത്തിയ ബാനർ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവും, നെയ്യാറ്റിൻകര സ്വദേശാഭിമാനി -വീരരാഘവൻ സ്മൃതി മണ്ഡപത്തിൽ നിന്നെത്തിച്ച കൊടിമരം അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും ഏറ്റുവാങ്ങി. സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള റെഡ് വോളണ്ടിയർ മാർച്ച് വൈകിട്ട് നാലോടെ പാളയത്തു നിന്നു പുറപ്പെട്ടു. വിവിധ ജില്ലകളിൽ നിന്ന് പാർട്ടി പ്രവർത്തകരുമായുള്ള വാഹനങ്ങളും ഉച്ചയോടെ തലസ്ഥാനത്തേക്ക് പ്രവഹിച്ചു. വോളണ്ടിയർ മാർച്ച് സമ്മേളന നഗരിയിൽ പ്രവേശിക്കും മുമ്പ് പൊതു സമ്മേളനം തുടങ്ങി.
പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ സ്വാഗത പ്രസംഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഉദ്ഘാടന പ്രസംഗം. സമ്മേളനവുമായി ബന്ധപ്പെട്ട് വന്ന ചില മാദ്ധ്യമ വാർത്തകളെ തള്ളിയും പാർട്ടിയുടെ വളർച്ച ചൂണ്ടിക്കാട്ടിയും തുടങ്ങിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും മതവർഗ്ഗീയ പ്രീണനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചു. കേന്ദ്രത്തിന്റെ ഏജന്റെന്ന് വിശേഷിപ്പിച്ച് ഗവർണറെയും ഒന്നു കുത്തി. ഒരു തീരുമാനമെടുത്താൽ അത് അടിമുടി നടപ്പാക്കുന്ന പാർട്ടിയാണ് സി.പി.ഐ എന്ന് അടിവരയിട്ട് പറഞ്ഞപ്പോൾ, പ്രവർത്തകർ ഹർഷാരവം മുഴക്കി. . കേന്ദ്രസെക്രട്ടേറിയറ്റ് അംഗം അതുൽകുമാർ അഞ്ജാനാണ് പിന്നീട് പ്രസംഗിച്ചത്. പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, കെ.ഇ. ഇസ്മായിൽ, സി. ദിവാകരൻ, കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയ നേതാക്കൾ വേദിയിലുണ്ടായിരുന്നെങ്കിലും പ്രസംഗിച്ചില്ല. സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |