തിരുവനന്തപുരം: ബദൽ നയങ്ങളിലൂടെ മുന്നോട്ട് പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ് കേന്ദ്ര മന്ത്രിമാരുടെ ആരോപണങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 'തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണം" എന്ന പ്രസ്താവന നടത്തിയത് കർണാടകത്തിലാണ്. ഇത് കേരള ജനതയെ അപമാനിക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകൾ എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നതാണോ കേരളത്തിന്റെ കുറവ് അതോ രാജ്യവ്യാപകമായി സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുമ്പോൾ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് കേരളം മുന്നോട്ടുപോകുന്നത് കൊണ്ടാണോ ഈ പ്രസ്താവനയെന്നും അമിത്ഷാ വ്യക്തമാക്കണം.
കേരളത്തിന് അർഹതപ്പെട്ട വിഭവങ്ങൾ നൽകാതെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് കേന്ദ്ര ധനമന്ത്രി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം കേരളം കൃത്യമായി സമർപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുളള കത്തിടപാടുകൾ വ്യക്തമാക്കുന്നുണ്ട്.
കിഫ്ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ കടമെടുക്കുന്നത് കേന്ദ്രം സംസ്ഥാന സർക്കാരിന്റെ കണക്കിൽപ്പെടുത്തിയിരിക്കുകയാണ്. സാമുഹ്യക്ഷേമ പെൻഷൻ നൽകുന്നതിന് രൂപീകരിച്ച കമ്പനിക്ക് പോലും തടസം സൃഷ്ടിക്കുന്നു. 40,000ത്തോളം കോടി രൂപയുടെ കുറവാണ് കേന്ദ്ര ഇടപെടലിലൂടെ കേരളത്തിന് നഷ്ടമായത്. ക്ഷേമ പദ്ധതികളെ അട്ടിമറിക്കാൻ പുറപ്പെട്ടതിന്റെ ഭാഗമാണ് ഈ നടപടികൾ. കേന്ദ്രത്തിന് കടമെടുക്കുന്നതിന് തടസമില്ല. സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കടമെടുക്കാൻ പാടില്ലെന്നാണ് നിലപാട്. സംസ്ഥാനങ്ങളുടെ വികസന സാദ്ധ്യതകളെ കേന്ദ്രസർക്കാർ തകർക്കുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതെ ന്യായവാദങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിനെതിരെയുള്ള പ്രസ്താവനകളെക്കുറിച്ച് യു.ഡി.എഫ് നിലപാട് വ്യക്തമാകണം. കേരളത്തിന്റെ പുരോഗതി തകർക്കുന്ന സംഘപരിവാർ നീക്കങ്ങളെ ജനത്തെ അണിനിരത്തി നേരിടുമെന്നും സി.പി.എം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |