₹വീഴ്ചകൾ ആവർത്തിക്കാൻ സാദ്ധ്യതയെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിൽ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയമിക്കാനുള്ള
പാർട്ടി തീരുമാനത്തെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ തുറന്നു വിമർശിച്ച് പി. ജയരാജൻ. സംഘടനാ ചുമതലകൾ വിഭജിച്ച് നൽകിയ രീതിക്കെതിരെയും ചിലർ വിമർശനമുയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിലായിരുന്നു വിമർശനങ്ങൾ.
ശശിക്ക് ഇത്തരമൊരു നിയമനം നൽകുന്നത് എന്തിന്റെ പേരിലാണെന്ന് ജയരാജൻ ചോദിച്ചു. "ശശിയുടെ കഴിവിലും കാര്യശേഷിയിലും സംശയമില്ല, പക്ഷേ ജാഗ്രത വേണം. സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരിൽ വീഴ്ചകൾ ആവർത്തിക്കാനുള്ള സാദ്ധ്യതയുണ്ട്"- ജയരാജൻ തുറന്നടിച്ചു.
പാർട്ടി സംഘടനാ അച്ചടക്കത്തിൽ ഒരു കേഡർ വീഴ്ച വരുത്തുമെന്ന ബോദ്ധ്യമുണ്ടായിരുന്നുവെങ്കിൽ അക്കാര്യം നേരത്തേ നേതൃത്വത്തെ അറിയിക്കേണ്ടതല്ലേയെന്നും, നിയമനത്തിന്റെ ഘട്ടത്തിലാണോയെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് അവസരമുണ്ടാകുമ്പോഴല്ലേ പറയാനാവുകയെന്നായിരുന്നു ജയരാജന്റെ മറുപടി.
. ഒരേ നേതാവിന് തന്നെ ഒട്ടേറെ ചുമതലകൾ നൽകിയത് എടുത്തുകാട്ടിയായിരുന്നു മറ്റ് ചില അംഗങ്ങളുടെ വിമർശനം. .. നിയമസഭാ സ്ഥാനാർത്ഥികളെയും മന്ത്രിമാരെയുമെല്ലാം സംസ്ഥാനകമ്മിറ്റി യോഗത്തിനെത്തും മുമ്പേ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്നും ചിലർ കുറ്റപ്പെടുത്തി.
2011ൽ പെരുമാറ്റ ദൂഷ്യ ആരോപണത്തെ തുടർന്ന് പി. ശശി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പിൻഗാമിയായി കണ്ണൂർ ജില്ലാ സെക്രട്ടറിയായത് പി. ജയരാജനാണ്. അതേ സമയം, പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകിട്ട് ഇറങ്ങിയതിന് പിന്നാലെ , പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |