തിരുവനന്തപുരം:എൽ.ഡി.എഫ് കൺവീനറും സി. പി. എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം പാർട്ടിയെ മോശപ്പെടുത്തുന്ന രാഷ്ട്രീയ വിവാദമായതോടെ വിഷയം വഷളാവാതെ ഒതുക്കിത്തീർക്കാൻ തീവ്രശ്രമം.
ഇ.പി.ജയരാജനെതിരെ പരാതി ഇല്ലെന്നും എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. ആരാേപണം ഉന്നയിച്ച പി.ജയരാജനെതിരെയും പരാതികൾ ഉയർന്നതോടെ വിഷയം കത്തിപ്പടരാതെ നോക്കേണ്ടത് പാർട്ടിയുടെ ബാദ്ധ്യതയായി. പ്രശ്നം തണുപ്പിക്കാനാണ് പരാതി ഇല്ലെന്ന് എം. വി. ഗോവിന്ദൻ പറഞ്ഞത്. ഇന്നലെ ആരംഭിച്ച പൊളിറ്റ്ബ്യൂറോയിൽ ഇതേക്കുറിച്ച് ചർച്ചയില്ലെന്നും വ്യക്തമാക്കി. വിവാദത്തിൽ ഇതുവരെ മൗനത്തിലായിരുന്നു അദ്ദേഹം.
പി.ബി യോഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം ഉന്നയിച്ചാലേ ചർച്ചയാവൂ. അന്വേഷണ കാര്യത്തിൽ 30ന് ചേരുന്ന സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനമെടുക്കാനിരിക്കേ, കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം നിർണായകമാണ്. അതിനാൽ പി.ബിയിൽ ചർച്ച നടത്തുമെന്നാണ് സൂചന.
യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ ആയുധമാക്കി വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം മുതലെടുക്കുമെന്നാണ് ആശങ്ക. സർക്കാരിന്റെ പ്രതിഛായയ്ക്കും വെല്ലുവിളിയാവും.
ഇ.പി. ജയരാജൻ കഴിഞ്ഞ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കെയാണ് വിവാദ ആയുർവേദ റിസോർട്ട് പദ്ധതി രൂപപ്പെട്ടത്. ഈ പശ്ചാത്തലത്തിൽ ഇ.പി. ജയരാജനുമായും പി. ജയരാജനുമായും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇരുവർക്കുമെതിരായ ആരോപണങ്ങൾ കണ്ണൂർ ജില്ലാകമ്മിറ്റിയിൽ ഉയർന്നു വന്നതും പാർട്ടി ചർച്ച ചെയ്ത് തള്ളിക്കളഞ്ഞതുമാണെന്ന നിലപാടിലാണ് പാർട്ടി കേന്ദ്രങ്ങൾ.
എന്നാൽ തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യുന്നതിനിടെ ഉയർന്നതിനാൽ തന്നെ ഇ.പി. ജയരാജനെതിരായ ആരോപണം തള്ളിക്കളയാനാവില്ലെന്ന വിലയിരുത്തലുണ്ട്. അതാണ് പാർട്ടി അന്വേഷണമെന്ന ചർച്ചയിലേക്ക് നേതൃത്വം കടന്നത്. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ നടക്കുന്ന ചർച്ച നിർണായകമാണ്. വിവാദ പശ്ചാത്തലത്തിൽ ഇ.പി. ജയരാജൻ വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിനെത്തുമെന്നാണ് വിവരം.
പാർട്ടിയുടെ വെല്ലുവിളി
1. വിവാദം പ്രതിപക്ഷം മുതലെടുക്കാതെ തണുപ്പിക്കുക
2. ഇരു ജയരാജൻമാർക്കും കേടുവരാതെ പരിഹരിക്കുക
3. തെറ്റുതിരുത്തൽ രേഖ തിരിച്ചടിയാവാതെ നോക്കുക
4. രാഷ്ട്രീയ പ്രത്യാഘാതം നോക്കി അന്വേഷണം തീരുമാനിക്കുക
എന്തുകൊണ്ട് പി.ബി ചർച്ച
കേരളത്തിലെ അടക്കം സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് അജൻഡയെന്ന് സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി
പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റതിനാൽ സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കണം
പാർട്ടി സെക്രട്ടറിയോട് വിശദാംശങ്ങൾ തേടിയ ശേഷം ജനുവരിയിൽ കേന്ദ്ര കമ്മിറ്റിയിലും ചർച്ച ചെയ്യേണ്ടിവരും
ഇ.പി.ജയരാജനെതിരെ പരാതി ഇല്ല. എല്ലാം മാദ്ധ്യമ സൃഷ്ടിയാണ്.
-എം.വി. ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |