ആലപ്പുഴ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിൽ കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപിയുടേത് ഉഡായിപ്പ് പണിയാണ്. അദ്ദേഹം പറയുന്നതിൽ യാതൊരു കഴമ്പുമില്ല. എയിംസ് വരുന്നുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം. എവിടെവേണമെങ്കിലും കൊണ്ടുവരാൻ സർക്കാർ റെഡിയാണ്. കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ല. സുരേഷ് ഗോപി വെറുതെ ഒന്ന് പൊട്ടിച്ചു. അല്ലാതെ ഒരു തീരുമാനവും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് നാസർ വ്യക്തമാക്കി.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും തള്ളിയിരുന്നു. സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല. എയിംസ് സ്ഥാപിക്കേണ്ടത് തിരുവനന്തപുരത്താണ്. എയിംസ് തിരുവനന്തപുരത്ത് സ്ഥാപിച്ചാൽ കേരളത്തിനും തമിഴ്നാടിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞത്. എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണം. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നാക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |