തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി 15.7 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കാമുകിയും സംഘവും ഇതിനായി യുവാവിനെ ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ടുദിവസം കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസ്. കൈകാലുകൾ കെട്ടിയിട്ടു വായിൽ ടേപ്പ് ഒട്ടിച്ച ശേഷമായിരുന്നു മർദ്ദനം. സംഭവത്തിൽ കാമുകി ഉൾപ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു.
ദുബായിൽ നിന്നെത്തിയ തമിഴ്‌നാട് കോട്ടാർ സ്വദേശി മഹൈദ്ദീൻ അബ്ദുൾ ഖാദറിനെയാണ് (44) മർദ്ദിച്ച് സ്വർണവും പണവും കവർന്നത്. രണ്ട് വിലകൂടിയ മൊബൽ ഫോണുകളും ലാപ്പ്‌ടോപ്പും ബാങ്ക് കാർഡുകളും തട്ടിയെടുത്തു. ചില മുദ്രപത്രങ്ങളിൽ ഒപ്പിട്ടു വാങ്ങി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തട്ടിക്കൊണ്ടുപോയത്. ചിറയിൻകീഴ് കീഴുവിലം സ്വദേശിനി ഇൻഷ (33), ഇവരുടെ സഹോദരൻ ഷഫീഖ് (25), ഇയാളുടെ സുഹൃത്തുക്കളായ രാജേഷ് (24), ആഷിഖ് (27), ഷിയാസ് (24), അൻസിൽ (24) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സഹോദരിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. പണവും സ്വർണവുമടക്കം തട്ടിയെടുത്തശേഷം സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച വിമാനത്താവളത്തിൽ തിരികെ കൊണ്ടുവന്ന് ഇറക്കിയശേഷം സംഘം മുങ്ങുകയായിരുന്നു. എയർപോർട്ട് മാനേജരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വലിയതുറ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചു. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഒരു കോടിയാണ് സംഘം ആവശ്യപ്പെട്ടത്. നിവൃത്തിയില്ലെന്ന് പറഞ്ഞതോടെ 15 ലക്ഷം രൂപ ഓൺലൈൻ ട്രാൻസാക്ഷനിലൂടെ പ്രതികൾ നിർബന്ധിച്ച് വാങ്ങി. റിസോർട്ടിൽ സഹായത്തിനായി അബ്ദുൾ ഖാദർ അപേക്ഷിച്ചിട്ടും ആരുമെത്തിയില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സ്വീകരിക്കാനെത്തി
തട്ടിക്കൊണ്ടുപോയി
ഇൻഷയുമായി അബ്ദുൾ ഖാദറിന് ഒരു വർഷത്തോളം ബന്ധം ഉണ്ടായിരുന്നു. ഇവർ ഒരുമിച്ച് ദുബായിലെ ഒരു ഫ്ളാറ്റിൽ ലിവിംഗ് ടുഗതറായി കഴിയുന്നതിനിടെ ഇൻഷ നാട്ടിലേക്ക് പോയി. പിന്നീട് തനിക്ക് നിരവധി കല്യാണലോചനങ്ങൾ വരുന്നുവെന്ന് ഇൻഷ ഖാദറിനെ അറിയിച്ചിരുന്നു. ഇതിനിടെ സഹോദരിയുടെ കല്യാണത്തിന് ബുധനാഴ്ച നാട്ടിൽ എത്തുന്നുണ്ടെന്ന വിവരം ഖാദർ ഇൻഷയെ അറിയിച്ചു. തുടർന്നാണ് ഇൻഷ സഹോദരനുമായി ആലോചിച്ച് ഖാദറിൽ നിന്നും പണം തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഖാദർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ എന്നപേരിലാണ് ഇൻഷയും സംഘവും എത്തിയത്. ടെർമിനലിൽ നിന്നും പുറത്ത് ഇറങ്ങിയ ഖാദറിനെ കാറിൽ കയറ്റിയ ശേഷം തന്റെ വീട്ടിലെത്തി വിവാഹാലോചന നടത്തണമെന്നും വീട്ടുകാർ കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ചിറയിൻകീഴിലെ ആളൊഴിഞ്ഞ റിസോർട്ടിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |