കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി. നടി ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം നോർത്ത് റെയിൽവേ പാലത്തിൽ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നൽകിയത്.
നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പിന്നാലെ അലിയാറിനെ കാറിൽ നിന്നിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. കേസിൽ മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആലുവ, പറവൂർ സ്വദേശികളാണ് പിടിയിലായത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘത്തിൽ നടിയുമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിനുപിന്നാലെ മൂന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ബാറിൽ വച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും പിന്നിലെന്നാണ് വിവരം. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽ നിന്നിറങ്ങിയ ശേഷം നടിയും സംഘവും ഇവരെ പിന്തുടരുകയായിരുന്നു. നോർത്ത് പാലത്തിൽ എത്തിയതോടെ കാർ തടഞ്ഞ് പരാക്രമം കാണിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിനിയാണ് ലക്ഷ്മി മേനോൻ. 2011ൽ പുറത്തിറങ്ങിയ വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോൻ വെള്ളിത്തിരയിലെത്തിയത്. തുടർന്ന് കുംകി, സുന്ദരപാണ്ഡ്യൻ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |