പത്തനാപുരം: പട്ടാഴി വടക്കേക്കരയിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ മകന്റെ മുന്നിൽ വച്ച് കഴുത്തിൽ ഷാൾ മുറുക്കി ഭാര്യ കൊലപ്പെടുത്തി. കടുവാത്തോട് സെയ്ദലി മൻസിലിൽ കാര്യറ സ്വദേശി സാബുവെന്ന ഷാജഹാനാണ് (42) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഭാര്യ നിസയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിക്കുന്ന ഒറ്റമുറി ഷെഡിൽ ഇളയമകന്റെ മുന്നിൽ വച്ചാണ് ഭാര്യയും ഭർത്താവും തമ്മിൽ പിടിവലി നടന്നതും കൊലപാതകത്തിൽ കലാശിച്ചതും. ഇവരുടെ മൂത്തമകൾ ഈ സമയം ഉറക്കത്തിലായിരുന്നു.
ഷാജഹാൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനാൽ കഴിഞ്ഞ ദിവസത്തെ വഴക്ക് അയൽവാസികളായ ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നില്ല. പിടിവലിക്കിടെ നിസ കഴുത്തിൽ ഷാൾ മുറുക്കിയതോടെ ഷാജഹാൻ അബോധാവസ്ഥയിലായി. തുടർന്ന് നിസ സമീപത്ത് താമസിക്കുന്ന തന്റെ പിതാവിനോടും സഹോദരനോടും ശ്വാസ തടസമുണ്ടായി ഷാജഹാന് ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. അവർ എത്തി ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിൽ പാടുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോടതിയിൽ ഹാജരാക്കിയ നിസയെ റിമാൻഡ് ചെയ്തു.
സ്വകാര്യ, ടാക്സി വാഹനങ്ങളിൽ ഡ്രൈവറായും കൂലിവേലയ്ക്കും ഷാജഹാൻ പോകാറുണ്ട്. പണിയെടുത്ത് കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും മദ്യപിച്ചാണ് തീർത്തിരുന്നത്. വീട്ടിലെ വഴക്ക് കാരണം നിസ പല തവണ ഷാജഹാനെ വകവരുത്താൻ ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, മക്കളെ ഓർത്ത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൊലപ്പെടുത്താനായി പല വഴികൾ ചിന്തിച്ചെങ്കിലും ഒടുവിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിസ പൊലീസിന് മൊഴി നൽകി.
അമ്മ രണ്ടുപെൺമക്കളുമായി
തീകൊളുത്തി മരിച്ചു
പേരാമ്പ്ര (കോഴിക്കോട്): മുളിയങ്ങലിൽ അമ്മ രണ്ടു പെൺമക്കളുമായി തീകൊളുത്തി ജീവനൊടുക്കി.
പരേതനായ മുളിയങ്ങൽ നടുക്കണ്ടി പ്രകാശന്റ ഭാര്യ പ്രിയ (32), മക്കളായ പുണ്യതീർത്ഥ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. ഭർത്താവ് എട്ടു മാസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ പ്രിയ കടുത്ത മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കുട്ടികളുടെ നിലവിളി കേട്ട് പ്രകാശന്റെ അമ്മ ഞെട്ടിയുണർന്ന് നോക്കിയപ്പോഴാണ് മൂവരെയും സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. അയൽവാസികൾ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായർ, മീനാക്ഷി അമ്മ ദമ്പതികളുടെ മകളാണ് പ്രിയ. സഹോദരങ്ങൾ: വിജയ, ഉഷ, ജയ, ബിജിലേഷ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൂന്നു പേരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
നവജാത ശിശുവിന്റെ മരണം
കൊലപാതകം:മാതാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറഞ്ഞ വീപ്പയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ മാതാവ് ഇടക്കുന്നം മുക്കാലിയിൽ മാലൂടർമലയിൽ നിഷയെ അറസ്റ്റു ചെയ്തു. കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് നിഷ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭർത്താവ് സുരേഷിനോടൊപ്പം ഇടക്കുന്നത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ ആറാമത്തെ കുട്ടിയാണിത്.
കൊലപ്പെടുത്താൻ മൂത്ത കുട്ടിയുടെ സഹായം തേടിയതായും നിഷ മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാട്ടുകാരുടെ പരിഹാസവും വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ നിഷയെ ശാരീരിക അവശതകളുള്ളതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |