കുന്നംകുളം: വീട്ടുവരാന്തയിൽ കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബൈപാസ് റോഡിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഫിറോസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കേച്ചേരി പുഴങ്ങരയില്ലത്ത് വീട്ടിൽ റാഷിദ് (27) , മുണ്ടുവളപ്പിൽ അയ്യൂബ് (27) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
റെനിൽ കോളനിയിലെ ഫിറോസിന്റെ തറവാട് വീടിന് പരിസരത്ത് ചാക്കിൽ മാലിന്യം ഉപേക്ഷിക്കാൻ വന്നതിനെ സംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വൈരാഗ്യത്തെ തുടർന്ന് റാഷിദും അയ്യൂബും കൂടി ഫിറോസ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ചെന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റാഷിദിന് കേച്ചേരി മാർക്കറ്റിൽ ഇറച്ചിവെട്ടാണ് ജോലി. അയ്യൂബ് ഗൾഫിൽ നിന്ന് നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അയൂബ് കൃത്യത്തിന് ശേഷം ഭാര്യയുമായി മാഹിയിലുള്ള ഉപ്പയുടെ വീട്ടിലേക്കാണ് പോയത്. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |