കുട്ടിയുടെ ജ്യേഷ്ഠനെ തലയോട്ടി തകർത്ത് കൊന്ന കേസിലെ പ്രതി
തൊടുപുഴ: കുമാരമംഗലത്ത് നാല് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം തടവും 3.81 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസിലിൽ അരുൺ ആനന്ദിനെയാണ് (36) തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 19 വർഷം കഠിനതടവും രണ്ടുകൊല്ലം തടവുമാണ് വിധിച്ചത്. ഇരയായ കുട്ടിക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോടും നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും കൂടി കഠിന തടവ് അനുഭവിക്കണം.
2019ലായിരുന്നു പീഡനം. നാല് വയസുകാരന്റെ മാതാവിന്റെ കാമുകനാണ് അരുൺ ആനന്ദ്. ഈ കുട്ടിയുടെ ജ്യേഷ്ഠനായ ഏഴുവയസുകാരൻ ഇയാളുടെ ക്രൂരമർദ്ദനത്തിൽ തലയോട്ടി തകർന്ന് കൊല്ലപ്പെട്ടത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇളയ കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം ശ്രദ്ധയിൽ പെട്ടത്. ഏഴര വയസുകാരന്റെ കൊലപാതകത്തിൽ അരുൺ ആനന്ദ് വിചാരണ നേരിടുകയാണിപ്പോൾ.
ഭർത്താവ് മരിച്ചശേഷം മാതാവ് കുട്ടികളുമായി അരുൺ ആനന്ദിനൊപ്പം കുമാരമംഗലത്തെ വാടകവീട്ടിൽ താമസിക്കുമ്പോഴാണ് മൂത്ത കുട്ടിയെ തലയോട്ടി തകർന്ന് പരിക്കേറ്റ നിലയിൽ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചത്. 2019 ഏപ്രിൽ ആറിന് മരണമടഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |