കടയ്ക്കാവൂർ : ക്ഷേമനിധി ബോർഡ് ജീവനക്കാരിയെയും എട്ടുവയസുകാരിയായ മകളെയും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻവിളാകം വീട്ടിൽ ബിന്ദു (34), മകൾ ദേവയാനി (8) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ആറരയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
തിരുന്നാവായ പഞ്ചായത്തിൽ ക്ളാർക്കായിരുന്ന ബിന്ദു തിരുവനന്തപുരത്തെ ഷോപ്പ്സ് ആൻഡ് കമേഴ്സ്യൽ വെൽഫെയർ ഫണ്ട് ഓഫീസിൽ ആറു മാസം മുമ്പാണ് ഡെപ്യൂട്ടേഷനിൽ എത്തിയത്.
ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ ഇക്കഴിഞ്ഞ മാർച്ച് 31ന് വീടിന് സമീപത്തുള്ള ഇവരുടെ പുരയിടത്തിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന പ്രവീൺ പിന്നീട് ആറ്റിങ്ങൽ വഞ്ചിയൂരിൽ മെഡിക്കൽ ഷോപ്പ് ആരംഭിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് ആത്മഹത്യചെയ്തതെന്നാണ് വിവരം. പ്രവീണിന്റെ മരണവും സാമ്പത്തിക ബാദ്ധ്യതകളും ബിന്ദുവിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
കടയ്ക്കാവൂർ പൊലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ക്ഷേത്രത്തിന് സമീപമുള്ള സി.സി ടിവി ദൃശ്യങ്ങളിൽ രാത്രി പത്തരയോടെ ഇവർ പോകുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ബിന്ദുവിന്റെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്. സഹപ്രവർത്തകർ, അയൽവാസികൾ , ബന്ധുക്കൾ എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |