ഇടുക്കി: കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. നിരപ്പേൽകട സ്വദേശി ബേബിച്ചന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിവീണത്. ഇന്ന് രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിൽ വീണ് കിടക്കുന്ന പന്നിയെ കണ്ടത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമ വനംവകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയത്. കാട്ടുപന്നിയെ വെടിവച്ച് കൊല്ലാണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തേക്കടിയിൽ നിന്നും വനംവകുപ്പ് സംഘമെത്തിയാണ് പന്നിയെ വെടിവച്ചത്. ജഡം കുഴിച്ചുമൂടി.
മലയോര മേഖലകളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായിത്തുടരുകയാണ്. കൂട്ടമായിറങ്ങുന്ന വന്യമൃഗങ്ങളും കാട്ടുപന്നികളും ഗ്രാമീണർക്ക് ഭീഷണിയാവാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് പലപ്പോഴും ഇവയുടെ ആക്രമണങ്ങളിൽപ്പെട്ട് മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കാട്ടുപന്നിയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലായവർ നിരവധിയുണ്ട്.
ഇന്നലെ കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നൽകുന്ന ഇടം വഴി പുറത്തേക്ക് പോവുകയായിരുന്നു.
കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. കോളേജ് ഹോസ്റ്റലിന് സമീപത്ത് രാത്രിയിൽ പതിവായി കാട്ടുപന്നികൾ എത്തുന്നതായി പറയപ്പെടുന്നു. മുൻപ് രാത്രികാലങ്ങളിൽ മെഡിക്കൽ കോളേജിന്റെ മുറ്റത്ത് കാട്ടുപോത്തുകൾ എത്തുന്നത് പതിവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |