പുനലൂർ: തമിഴ്നാട് ഏർവാടി പള്ളിയിൽ തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബന്ധുക്കളായ 11 അംഗ സംഘത്തിലെ നവവരനും ഭാര്യാസഹോദരനും കല്ലടയാറ്റിൽ കുളിക്കുന്നതിനിടെ ദാരുണാന്ത്യം. കരുനാഗപ്പള്ളി കെ.എസ് പുരം പുന്നക്കുളത്ത് പുത്തൻവീട്ടിൽ കിഴക്കതിൽ അൽത്താഫ് (23), സഹോദരീ ഭർത്താവ് കരുനാഗപ്പള്ളി തടിക്കാട് പുത്തൻപുരയ്‌ക്കൽ വീട്ടിൽ അൻസൽ (26) എന്നിവരാണ് മരിച്ചത്. അൽത്താഫും അൻസലും മാത്രമാണ് കുളിക്കാനിറങ്ങിയത്.
ഇന്നലെ രാവിലെ 8.45 ന് തെന്മല പരപ്പാർ അണക്കെട്ടിന് പടിഞ്ഞാറു ഭാഗത്തെ കൊച്ചുപാലത്തിന് സമീപത്തെ കടവിലായിരുന്നു അപകടം. അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് കുടുംബാംഗങ്ങൾ നിലവിളിച്ചതോടെ സമീപവാസികളും തുടർന്ന് തെന്മല പൊലീസും രക്ഷാപ്രവർത്തനം നടത്തി കരയ്‌ക്കെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
അൽത്താഫിന്റെ സഹോദരി അൽഫിയയെ കഴിഞ്ഞ മാസം 18നാണ് അൻസൽ വിവാഹം കഴിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന അൻസർ അടുത്തയാഴ്ച മടങ്ങാനിരിക്കെയാണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് കാറുകളിലാണ് കുടുംബാംഗങ്ങൾ തീർത്ഥാടനത്തിന് പോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. അൽത്താഫിന്റെ പിതാവ്: അൻസർ, മാതാവ്: ജഫിയ. സഹോദരങ്ങൾ: അൽഫിയ, ആഫിയ. അൻസലിന്റെ പിതാവ്: ഹമീദ് കുട്ടി, മാതാവ്: സജീല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |