തൃശൂർ: തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും കൂർക്കഞ്ചേരി എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും സിനിമാനിർമ്മാതാവും മുണ്ടപ്പാട്ട് കുമാരന്റെ മകനുമായ എം.കെ. സൂര്യപ്രകാശ് (68) അന്തരിച്ചു. ജയ ബേക്കറി സ്ഥാപനങ്ങളുടെ പാർട്ണറാണ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വടൂക്കര ശ്മശാനത്തിൽ. പക്ഷാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അന്ത്യം.
ഡി.ഐ.സി പ്രതിനിധിയായിരിക്കെ 2005ലാണ് ഡെപ്യൂട്ടി മേയറായത്. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ മുൻ പ്രസിഡന്റായ സൂര്യപ്രകാശ്, തൃശൂർ കോർപറേഷനിൽ രണ്ടു തവണ കൗൺസിലറായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് തൃശൂർ വെസ്റ്റ് മണ്ഡലം ഭാരവാഹിയായിരുന്നു.
കെ. കരുണാകരന്റെ അനുയായിയായിരുന്ന സൂര്യപ്രകാശ് കോൺഗ്രസ് വിട്ട് ഡി.ഐ.സിയിൽ ചേർന്നെങ്കിലും പിന്നീട് തിരിച്ചെത്തി. കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ ചേർന്ന് 41-ാം ഡിവിഷനിൽ (കൂർക്കഞ്ചേരി) മത്സരിച്ചിരുന്നു. മിത്ര ഫിലിംസിന്റെ ബാനറിൽ ശാലിനി എന്റെ കൂട്ടുകാരി, പ്രേമ ഗീതങ്ങൾ എന്നിവയും അമ്പിളി സംവിധാനം ചെയ്ത വീണപൂവ് സ്വതന്ത്രമായും നിർമ്മിച്ചു. ഭാര്യ: ബേബി. മക്കൾ: സരിഗ, സച്ചിൻ, നിമ. മരുമക്കൾ: റോഷൻ, ദിവ്യ, സിഷോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |