തിരുവനന്തപുരം: സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾ വർഷങ്ങളായി കമ്മിഷൻ ചെയ്യാതെ നീട്ടികൊണ്ടു പോകുന്നത് തടയാൻ ഇടപെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. പദ്ധതികൾ പൂർത്തിയാക്കാൻ കർമ്മ പദ്ധതി കൊണ്ടുവരും. 'ഇഴഞ്ഞ് ജലവൈദ്യുതി, പ്രിയം സ്വകാര്യനിൽ' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖ്യവാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജലവൈദ്യുത പദ്ധതികൾ അകാരണമായി നീണ്ടുപോകുന്നതിന് കടിഞ്ഞാണിടേണ്ടതുണ്ട്. പീക്ക് അവറിൽ വൈദ്യുതി ലാഭിക്കണമെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആവശ്യമാണ്. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാനായാൽ 20 രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതിയിൽ വലിയൊരു കുറവു വരുത്താനാകും. കൂടുതൽപേർക്ക് വൈദ്യുതി ലഭ്യമാക്കാനും കഴിയും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജലവൈദ്യുത പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് പദ്ധതി കമ്മിഷൻ ചെയ്തു. 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻകെട്ട് പദ്ധതികൾ ഈ വർഷംതന്നെ പൂർത്തിയാക്കും. ഇതോടെ നിലവിൽ പീക്ക് അവറിൽ ആവശ്യമായി വരുന്ന വൈദ്യുതിയുടെ കുറവ് വലിയൊരളവുവരെ പരിഹരിക്കപ്പെടും.
സംസ്ഥാനത്ത് 3000 ടി.എം.സി ജലം ലഭിക്കുന്നുണ്ട്. ഇതിൽ 300 ടി.എം.സി മാത്രമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാൻ ജലവൈദ്യുതി ഉത്പാദനം കൂട്ടേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |