തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ഹോസ്റ്റലിലെ കോണിപ്പടിയിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അഞ്ചൽ തുമ്പോട്, ഭാരതീപുരം മേലോട്ടുവീട്ടിൽ ജോഷ്വാ എബ്രഹാമാണ് (20) മരിച്ചത്. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 11.30ന് ഒന്നാം നിലയിലേക്കുള്ള കോണിപ്പടിയിലായിരുന്നു അപകടം. നെറ്റിപൊട്ടി ചോരവാർന്ന് കിടന്ന ജോഷ്വായെ സുഹൃത്തുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിലെ പരിശോധനയിൽ ജോഷ്വായ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.
കോളേജിലെ ബാസ്‌കറ്റ് ബാൾ പരിശീലനത്തിന് ശേഷം ഹോസ്റ്റലിലെത്തിയ ജോഷ്വാ കൂളറിൽ നിന്ന് വെള്ളമെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീണതാവാമെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. കേരള ജൂനിയർ ബാസ്‌കറ്റ് ബാൾ ടീമിൽ കളിച്ചിട്ടുള്ള ജോഷ്വാ അടുത്തയാഴ്ച യൂണിവേഴ്സിറ്റി തലത്തിലുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനായി ഞായറാഴ്ചയാണ് ഹോസ്റ്റലിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇന്ന് ബന്ധുക്കൾക്ക് നൽകും. സൈനികനായ റെജി എബ്രഹാമാണ് പിതാവ്. മതാവ്: ബെറ്റി എബ്രഹാം. സഹോദരൻ ജോയൽ എബ്രഹാം (എഴാംക്ലാസ് വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |