തൃശൂർ : കനാലിൽ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയും കാമുകനും സുഹൃത്തുമടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവശേഷം കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞിനെ ഇടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തൃശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), കാമുകൻ വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്.
എം.കോം ബിരുദധാരിയായ മേഘ തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
പൊലീസ് പറയുന്നത്: അയൽവാസികളായ മാനുവലും മേഘയും രണ്ട് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മേഘ ഗർഭിണിയായി. വീട്ടുകാരെ ഇക്കാര്യം അറിയിക്കാതെ മറച്ചുവച്ചു. അച്ഛനും അമ്മയും അനിയത്തിയും താഴെ നിലയിലും വീടിന്റെ മുകളിലെ മുറിയിൽ മേഘ ഒറ്റയ്ക്കുമായിരുന്നു ഉറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയിൽ മേഘ പ്രസവിച്ചു. വീട്ടുകാരറിയാതെ കുഞ്ഞിനെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിലേക്ക് ഇടുകയായിരുന്നു.
പിന്നീട് കുളിച്ച് വസ്ത്രം മാറി, കുട്ടിയെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങൾ ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു. തുടർന്ന് കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് കവറിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ പതിനൊന്നോടെ മൃതദേഹമടങ്ങിയ കവർ കാമുകനായ മാനുവലിനെ ഏൽപ്പിച്ചു. മാനുവൽ സുഹൃത്തായ അമലിനൊപ്പം മൃതദേഹം കത്തിച്ചു കളയാനായി ബൈക്കിൽ കൊണ്ടുപോയി.
മുണ്ടൂരിലെ പെട്രോൾപമ്പിൽ നിന്ന് 150 രൂപയുടെ ഡീസൽ വാങ്ങി. സാഹചര്യം ഒത്തുവരാതിരുന്നതിനാൽ കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി.
ആളുകൾ കൂടി നിന്നിരുന്നതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് ഇരുവരും പൂങ്കുന്നം എം.എൽ.എ റോഡ് കനാൽ പരിസരത്തെത്തി വരമ്പിലൂടെ നടന്ന് മൃതദേഹമടങ്ങിയ കവർ കനാലിലെ വെള്ളത്തിൽ ഇറക്കി വച്ചു. ചൊവ്വാഴ്ച രാവിലെ കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതായി ആളുകൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |