
കൊച്ചി: മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ട് തേടി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും പീഡനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഇനി ഇത്തരം പീഡനം ആവർത്തിക്കരുത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'ശക്തമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴിൽ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകില്ല.ഇത്തരത്തിൽ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു തൊഴിലാളിയോടും ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ല',- മന്ത്രി പറഞ്ഞു.
പത്തിരുപത് വർഷമായി കലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്. കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാർക്ക് നേരെ മനുഷ്യത്വരഹിതവും ക്രൂര പീഡനവുമാണ് കമ്പനി മേലധികാരികൾ നടത്തുന്നത്. ബെൽറ്റിൽ കഴുത്തിൽക്കെട്ടി നായയെ പോലെ നടന്ന് വെള്ളം കുടിക്കുക, ചീത്ത പഴങ്ങൾ നിലത്തുനിന്ന് നക്കിയെടുക്കുക തുടങ്ങിയ പീഡനങ്ങളാണ് ജീവനക്കാർ അനുഭവിച്ചത്.
വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപന നടത്താൻ എത്തുന്ന മാർക്കറ്റിംഗ് ജീവനക്കാർക്ക് നേരെയാണ് ഈ കൊടുംക്രൂരത. പാന്റ് അഴിപ്പിച്ച് പരസ്പരം ലൈംഗിക അവയവത്തിൽ പിടിച്ചുനിൽക്കുക, മുറിക്കുള്ളിൽ നായ മൂത്രമൊഴിക്കുന്നത് പോലെ അഭിനയിക്കുക, ഒരാൾ ചവച്ചുതുപ്പുന്ന പഴം എടുക്കുക, തറയിൽ നാണയം ഇട്ട് നക്കിയെടുക്കുക തുടങ്ങിയ പീഡനങ്ങൾക്കാണ് ജീവനക്കാർ ഇരയാകുന്നത്. ടാർഗറ്റ് തികയാത്ത ജീവനക്കാർക്ക് അടുത്ത ദിവസം ടാർഗറ്റ് തികയ്ക്കാൻ വേണ്ടിയാണ് ഈ രീതി.
പലരും ഭയപ്പെട്ടാണ് ഇതിനോട് പ്രതികരിക്കാത്തത്. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. ആറായിരം രൂപ മുതൽ എണ്ണായിരം രൂപ വരെയാണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. ടാർഗറ്റ് തികച്ചാൽ പ്രമോഷനുകൾ വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഇതിന് മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ഈ ചൂഷണങ്ങൾക്ക് ഇരയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |