
തിരുവനന്തപുരം: നേമത്ത് താൻ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൽ.ഡി.എഫിന്റെ കണക്കനുസരിച്ച് തനിക്ക് 55,588 വോട്ടുകൾ ലഭിക്കും. എൽ.ഡി.എഫിന്റെ ഉറച്ച വോട്ടുകളാണിത്. സ്ഥാനാർത്ഥിയുടെ സ്വാധീനത്തിൽ കിട്ടുന്നതും നിഷ്പക്ഷ വോട്ടുകളും ഇതിൽ ഉൾപ്പെട്ടിട്ടില്ല.
1,71,178 വോട്ടുകളിൽ 1,39,103 വോട്ടുകളാണ് പോൾ ചെയ്തത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 52,982 വോട്ടുകളും യു.ഡി.എഫിന് 29,499 വോട്ടുകളും ലഭിക്കും. ചിലപ്പോൾ ഇതിലും കുറയാം. മറ്റുള്ളവർക്ക് 1,075 വോട്ടുകൾ ലഭിക്കും. നേമത്ത് നാലുതവണ തിരഞ്ഞെടുപ്പ് നടന്നപ്പോൾ താൻ രണ്ടു തവണ വിജയിച്ചു. അന്ന് കോർപ്പറേഷനിൽ ബി.ജെ.പിയുടെ സ്വാധീനം ഒരുപോലെയായിരുന്നു. ഇത്തവണ അവരുടെ സ്വാധീനം കൂടിയിട്ടുണ്ട്.
ജനാധിപത്യത്തെ പണാധിപത്യത്തിലൂടെ നേരിടാനാണ് ബി.ജെ.പി ശ്രമിച്ചത്. മദ്യവും പണവുമൊക്കെ ഉപയോഗിച്ച് വോട്ട് പിടിക്കുന്നുവെന്ന് താൻ പറഞ്ഞപ്പോൾ മുൻകൂർ ജാമ്യമെടുക്കുകയാണെന്ന് ചിലർക്ക് തോന്നി. എന്നാൽ, സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്.
ആറ്റുകാലിൽ നിന്ന് മദ്യം പിടിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തു. 15,000 രൂപ വീതം വോട്ടർമാർക്ക് ബി.ജെ.പി നൽകി. ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് കാറിൽ ആർ.എം.എസിൽ നിന്നും നാലു പെട്ടി കൊണ്ടുപോയി. ഇതൊന്നും ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |