ജാവദേക്കറുമായി മകന്റെ ഫ്ളാറ്റിൽ ചർച്ച നടന്നെന്ന് ഇ.പി
കൂട്ടുകെട്ടിൽ ഇ.പിക്ക് ജാഗ്രതയില്ലെന്ന് മുഖ്യമന്ത്രി
കൂടിക്കാഴ്ച പിണറായി അറിഞ്ഞെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജൻ വോട്ടെടുപ്പ് ദിനത്തിൽ തുറന്നുസമ്മതിച്ചത് പാർട്ടിക്കും എൽ.ഡി.എഫിനും അപ്രതീക്ഷിത പ്രഹരമായി. സി.പി.എം- ബി.ജെ.പി അന്തർധാരയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നും കോൺഗ്രസ് ആരോപണം കടുപ്പിച്ചതോടെ പരുങ്ങലിലായ പാർട്ടി, മുഖം രക്ഷിക്കാൻ ഇ.പിക്കെതിരെ നടപടിയെടുത്തേക്കും.
തിരുവനന്തപുരം ആക്കുളത്തുള്ള തന്റെ മകന്റെ ഫ്ളാറ്റിൽ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇ.പി സമ്മതിച്ചത്. ഇ.പിയുടെ നോട്ടം ബി.ജെ.പിയാണെന്നും ഗവർണർ, കേന്ദ്രമന്ത്രി പദവികളിലൊന്നാണ് ലക്ഷ്യമെന്നുമുള്ള ആരോപണത്തിനും ഇത് ബലമേകി. ജാവദേക്കർ തന്നെ പരിചയപ്പെടാൻ എത്തിയതാണെന്നും കൂടിക്കാഴ്ച വ്യക്തിപരമാണെന്നുമുള്ള ഇ.പിയുടെ വാദം വിലപ്പോയില്ല. സി.പി.എം- ബി.ജെ.പി ബന്ധമെന്ന യു.ഡി.എഫ് ആരോപണം ശക്തിപ്പെടുകയും ചെയ്തു. ഇതോടെ പാർട്ടി വെട്ടിലായി. വോട്ടിംഗിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വിവാദത്തീ കെടുത്താൻ മുഖ്യമന്ത്രി ഉടൻ രംഗത്തെത്തിയത്. തെറ്റായ കൂട്ടുകെട്ടുകളിൽ ഇ.പി ജാഗ്രത പുലർത്താറില്ലെന്ന
പിണറായിയുടെ കുറ്റപ്പെടുത്തൽ റിസോർട്ട് വിവാദമുൾപ്പെടെ പാർട്ടിക്ക് അലോസരമുണ്ടാക്കിയ മുൻകാല സംഭവങ്ങളും മനസിൽ വച്ചായിരുന്നു. 'പാപിയുമായി ശിവൻ കൂടിയാൽ ശിവനും പാപിയായിടും" എന്ന ആപ്ത വാക്യം ഉദ്ധരിച്ച് ഇ.പിക്ക് ശക്തമായ മുന്നറിയിപ്പും പിണറായി നൽകി.
അതേസമയം, ജാവദേക്കറെ ജയരാജൻ കണ്ടതിൽ തെറ്റില്ലെന്നും താനും ജാവദേക്കറെ കണ്ടിട്ടുണ്ടെന്നും പറഞ്ഞ് പിണറായി വിവാദം മയപ്പെടുത്താൻ ശ്രമിച്ചത് വിനയുമായി. ഇത് കോൺഗ്രസ് ഏറ്റുപിടിച്ചു.
ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റാൽ ഇ.പിയെ സി.പി.എം
ബലിയാടാക്കുമെന്നും വി.ഡി.സതീശൻ ആരോപിക്കുകയും ചെയ്തു.
പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ സി.പി.എം നേതാവ് ബി.ജെ.പിയിലെത്താൻ കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ ആരോപണം ഇ.പിയെ ലക്ഷ്യമാക്കിയാണെന്ന് ശ്രുതി പടർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ച് ഇ.പി എത്തുന്നത്. അതും തിരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ തന്നെ.
വിവാദം പതിവാക്കി ഇ.പി
മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും ബി.ജെ.പിയുടേത് മികച്ച സ്ഥാനാർത്ഥികളാണെന്നും ഇ.പി പ്രചാരണവേളയിൽ തട്ടിവിട്ടത് വിവാദമായിരുന്നു. മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ഉടൻ ഇടപെട്ട് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് തിരുത്തി
കോടിയേരിയുടെ നിര്യാണത്തോടെ, സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനവും പി.ബി
അംഗത്വവും പ്രതീക്ഷിച്ച ഇ.പി ഇവ എം.വി. ഗോവിന്ദന് നൽകിയതിൽ കടുത്ത അതൃപ്തനെന്നാണ് നേരത്തേ ആരോപണമുയർന്നത്
ഈ അതൃപ്തി കൊണ്ടാണ് നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിന്നതെന്ന് പാർട്ടിയിൽ തന്നെ സംസാരമുയർന്നു. എം.വി. ഗോവിന്ദന്റെ കേരള ജാഥ കണ്ണൂരിലെത്തിയപ്പോൾ അതിൽ പങ്കുചേരാത്ത ഇ.പി ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |