പഴയ പ്രസരിപ്പിലേക്ക് നമ്മൾ
തിരുവനന്തപുരം: സിനിമാ തീയേറ്ററുകൾ ഈ മാസം 25ന് തുറക്കുകയും 18 മുതൽ കലാലയങ്ങളുടെ പ്രവർത്തനം പൂർണമാവുകയും ചെയ്യുന്നതോടെ സംസ്ഥാനത്തെ പൊതുജീവിതം പഴയ പ്രസരിപ്പ് വീണ്ടെടുക്കും. ഒന്നര വർഷത്തിലേറെ അടഞ്ഞുകിടന്ന കലാലയങ്ങളിൽ അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ ക്ളാസുകൾ ഇന്ന് ആരംഭിക്കുകയാണ്.
ഓഡിറ്റോറിയങ്ങളും 25ന് തുറക്കും. കോച്ചിംഗ് സെന്ററുകൾക്കും 18 മുതൽ ക്ളാസുകൾ നടത്താം. കല്യാണം, മരണാനന്തര ചടങ്ങ് എന്നിവയിൽ 50 പേർക്ക് പങ്കെടുക്കാം. നവംബർ ഒന്നു മുതൽ 50പേർ വീതം പങ്കെടുക്കുന്ന ഗ്രാമസഭകളും നടത്താം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനിച്ചത് .
എല്ലാവരുംരണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
തിയേറ്ററുകളിൽ പകുതി ഇരിപ്പിടങ്ങൾ മാത്രമേ അനുവദിക്കൂ. എ.സി പ്രവർത്തിപ്പിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ അടച്ച തീയേറ്ററുകൾ ഈ വർഷം ജനുവരിയിൽ തുറന്നെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിലിൽ വീണ്ടും അടച്ചിരുന്നു.
നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ നവംബർ ഒന്നുമുതൽ പ്രവർത്തിക്കും.സ്കൂളുകൾക്കുള്ള മാർഗരേഖ ഉടൻ പുറത്തിറക്കും.
കോളേജിൽ ഇന്നു മുതൽ
ബിരുദ ക്ളാസ് :അഞ്ചും ആറും സെമസ്റ്റർ, പകുതി കുട്ടികൾ. ഒന്നിടവിട്ട ദിവസങ്ങളിൽ. സൗകര്യം കുറവെങ്കിൽ ഷിഫ്ട്. എല്ലാ ദിവസവും പ്രവർത്തനം.
ബിരുദാനന്തരം: മൂന്ന്, നാല് സെമസ്റ്റർ, മുഴുവൻ വിദ്യാർത്ഥികൾ.
ക്ലാസിലെത്തുകയെന്നത് വിദ്യാർത്ഥികളുടെ ആവശ്യമാണ്. ഹാജർ നിർബന്ധമല്ലെങ്കിലും അവർ എത്തുമെന്നാണ് കരുതുന്നത്.സുരക്ഷിത അകലം പാലിക്കണം.
-ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |