തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി ഉത്തരവ് ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. പ്രതികളായ മട്ടന്നൂർ ദാരുസിറാജിൽ ഫർസീൻ മജീദ് (27), തലശേരി പട്ടാനൂർ നാരായണീയം വീട്ടിൽ നവീൻ കുമാർ (37) എന്നിവരുടെ വൈദ്യപരിശോധനാറിപ്പോർട്ട് ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കസ്റ്റഡി അനുവദിക്കാൻ പര്യാപ്തമാണോയെന്ന് കോടതി ചോദിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രതികളുമായി ഇനിയൊന്നും കണ്ടെടുക്കാനില്ലാത്ത സാഹചര്യത്തിൽ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് ക്രൂര മർദ്ദനം ഏറ്റിരുന്നതായും വൈദ്യപരിശോധനാരേഖകളുണ്ട്. പ്രതികളെ മർദ്ദിക്കാനും കൂടുതൽ കുറ്റങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ പ്രതികൾക്ക് വിമാനയാത്രയ്ക്കുള്ള സാമ്പത്തിക സഹായം എവിടെ നിന്ന് കിട്ടിയെന്നും കുറ്റകൃത്യത്തിന് പ്രതികളെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സമയവും സ്ഥലവും കണ്ടെത്തണമെന്നും ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീം വാദിച്ചു. പ്രതികൾക്കായി മൃദുൽ ജോൺ മാത്യു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |