തിരുവനന്തപുരം:സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ.
ഇതിനായി സർവകലാശാലാ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാനാണ് ആലോചിച്ചതെങ്കിലും, ഗവർണർ ഓർഡിനൻസുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, സാങ്കേതികം, ഓപ്പൺ, മലയാളം, കുസാറ്റ് സർവകലാശാലകളുടെ നിയമഭേദഗതിക്കാണ് ബിൽ. നിയമസഭ പാസാക്കിയാലും നിയമമാവാൻ ഗവർണർ ഒപ്പിടണം.
വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ യു.ജി.സി, ചാൻസലർ, സിൻഡിക്കേറ്റ് പ്രതിനിധികൾക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തുന്നതാണ് ഭേദഗതി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും കൺവീനർ. സർക്കാർ, സിൻഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ ഉണ്ടാകും. സമിതിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പാനൽ തീരുമാനിച്ച് ഗവർണർക്ക് കൈമാറും. നിലവിൽ വി.സി നിയമനത്തിനുള്ള പ്രായപരിധി അറുപതാണ്. ഇത് 65ആക്കും.
അതേസമയം, സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പാനൽ തയ്യാറാക്കാനുള്ള വ്യവസ്ഥ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണ്. 2010ലെ റഗുലേഷനിൽ മൂന്നംഗ സെർച്ച് കമ്മിറ്റി വേണമെന്നും കമ്മിറ്റിക്ക് ഒറ്റ പാനലോ അംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. 2018ലെ യു.ജി.സി റഗുലേഷനിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം പറഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭേദഗതി വരുത്തുന്നത്. കേരള വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് സർക്കാർ ബിൽ കൊണ്ടുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |