തിരുവനന്തപുരം : അജൈവമാലിന്യ സംസ്‌കരണം ഹരിതകർമ്മ സേന വഴിയാണെന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ സേവനങ്ങൾക്ക് യൂസർ ഫീ കാർഡ് നിർബന്ധമാക്കും. യൂസർ ഫീ പിരിക്കാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാതെ തദ്ദേശസ്ഥാപനങ്ങളിൽ സേവനങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷൾക്കൊപ്പം ഹരിതകർമ്മ സേനയുടെ യൂസർ ഫീ കാർഡും ഉൾപ്പെടുത്താനാണ് തീരുമാനം.
യൂസർ ഫീ നിയമവിരുദ്ധമാണെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്. ഇതിൽ പൂർണ അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാണ്.
പ്രകൃതിക്ക് ദോഷമായ അജൈവമാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും സംസ്‌കരിക്കാൻ മാർഗമില്ലാത്തത്തിനാൽ ഹരിതകർമ്മ സേനയ്ക്ക് നൽകിയേ തീരൂ. ഇവ വലിച്ചെറിയുന്നതും കത്തിക്കുന്നതും മണ്ണിനും പ്രകൃതിക്കും ദോഷമാണെന്നതിനാലാണ് നടപടി ശക്തമാക്കുന്നത്. പഞ്ചായത്തുകളിൽ 50രൂപയും മുൻസിപ്പാലിറ്റികളിൽ 70 രൂപയും നഗരസഭകളിൽ 100രൂപയും ഫീസ് നിശ്ചയിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നത്. മാസത്തിൽ ഒരു തവണ വീടുകളിലെത്തി ഇവ ശേഖരിക്കണം. കുടുംബശ്രീ വഴിയുള്ള ഹരിതകർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് വ്യാപിച്ചതിനാൽ ഇനി പിന്നോട്ട് പോകാനാവില്ല. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണെന്നും സർക്കാർ വിലയിരുത്തുന്നു.
ഹരിതകർമ്മ സേനയിൽ 30,000 സ്ത്രീകൾ.
ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വേർതിരിച്ച് ക്ലീൻകേരള കമ്പനിക്ക് നൽകും.
പ്ലാസ്റ്റിക്കിൽ നിന്ന് പുനരുപയോഗപ്രദമായവ അംഗീകൃത ഏജൻസികൾക്ക് കമ്പനി നൽകും.
അല്ലാത്തവ പൊടിച്ച് സിമെന്റ് കമ്പനികൾക്ക് ഉൾപ്പെടെ നൽകും.
വരുമാനത്തിന്റെ നേരിയ ശതമാനം ചെലവിനായി കമ്പനി ഈടാക്കും.
ബാക്കി ഹരിത കർമ്മ സേന ഗ്രൂപ്പിനും നൽകും.
10,000രൂപ ഓരോ സേനാംഗങ്ങൾക്കും ഉറപ്പാക്കും.
ഓഫീസുകളിലെ ഇ-വേസ്റ്റാണ് ക്ലീൻ കേരള കമ്പനിയുടെ മറ്റൊരു വരുമാനം.
ജൈവമാലിന്യം ഉറവിടത്തിൽ
അടുക്കള മാലിന്യം ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ കിച്ചൺ ബിന്നുകൾ ഉൾപ്പടെ സ്ഥാപിച്ച് ഉറവിടത്തിൽ സംസ്കരിക്കും. മാലിന്യസംസ്കരണ പ്ലാന്റുകളുള്ള സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ജൈവമാലിന്യങ്ങളും ശേഖരിക്കാം.
'പ്രകൃതിക്കും മനുഷ്യനും വേണ്ടിയുള്ള പ്രവർത്തനമാണ് ക്ലീൻ കേരള കമ്പനിയും ഹരിത കർമ്മസേനയും നടത്തുന്നത്.പ്രവർത്തനം വിപുലപ്പെടുത്തും.'
-ജി.കെ.സുരേഷ്‌കുമാർ
മാനേജിംഗ് ഡയറക്ടർ ക്ലീൻ കേരള കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |