കൊച്ചി: കുട്ടികൾ ഗർഭിണികളാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിൽ അധികൃതർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. 13 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മാതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. കുട്ടികൾ ഗർഭം ധരിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. ചിലതിലെങ്കിലും അടുത്ത ബന്ധുക്കളാണ് പ്രതികൾ. ഇന്റർനെറ്റിൽ സുലഭമായ നീലച്ചിത്രങ്ങൾ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങൾ പകരുകയും ചെയ്യുന്നു. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
സമാനമായ ഒരു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജൂൺ എട്ടിന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ലൈംഗിക വിദ്യാഭ്യാസത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിൽ വിദ്യാഭ്യാസ സംവിധാനത്തിനു കഴിയുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിപ്രായപ്പെട്ടതും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജിക്കാരിയുടെ മകളുടെ ഗർഭഛിദ്രത്തിന് സിംഗിൾബെഞ്ച് അനുമതി നൽകി. സർക്കാർ ആശുപത്രിയിൽ ഗർഭഛിദ്രത്തിനു വിധേയയാക്കണം. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ പരിചരണവും ചികിത്സയും നൽകണം. കുഞ്ഞിനെ ഏറ്റെടുക്കാൻ ഹർജിക്കാരി തയ്യാറല്ലെങ്കിൽ സർക്കാരും ബന്ധപ്പെട്ട അധികൃതരും തയ്യാറാകണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |