കൊച്ചി: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമം തടയാൻ നിയമമുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ തുടരുന്നത് അവരുടെ ആത്മവിശ്വാസം തകർക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോ. റീതു ലിസ്ബത്ത് തോമസിനെ അധിക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തെന്ന കേസിലെ പ്രതികളായ ആനിക്കാട് പഞ്ചായത്തംഗം മാത്യൂസ് കല്ലുപുര, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ അദ്ധ്യക്ഷ ഷീബ ജോസഫ്, സാമൂഹ്യ പ്രവർത്തകനായ ജോസഫ് ഐസക്ക് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് വി. ഷേർസി ഇക്കാര്യം പറഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.
മേയ് 21 ന് ഉച്ചക്ക് രണ്ടുമണിയോടെ ആശുപത്രിയിൽ അബോധാവസ്ഥയിലെത്തിച്ച ജോൺ. പി. ജോൺ എന്ന ചെറുപ്പക്കാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. ഇയാളുടെ മരണവിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതിനാൽ മൃതദേഹം വിട്ടുകിട്ടാൻ വൈകിയെന്ന് ആരോപിച്ച് മൂന്നു പ്രതികളും ചേർന്ന് ഡോക്ടറെ അധിക്ഷേപിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നുമാണ് കേസ്. സംഭവത്തെ തുടർന്ന് ഡോക്ടർ റീതു പൊലീസിൽ പരാതി നൽകി. അറസ്റ്റ് ചെയ്യുമെന്ന ആശങ്കയിലാണ് പ്രതികൾ മുൻകൂർ ജാമ്യ ഹർജി നൽകിയത്.
ചികിത്സാപിഴവിനെത്തുടർന്ന് അത്യാഹിതമുണ്ടായാൽ നിയമപരമായി നേരിടാൻ സംവിധാനവും വ്യവസ്ഥകളുമുണ്ട്. എന്നാൽ ഇതു പാലിക്കാതെ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |