കൊച്ചി: സ്‌കൂളുകളിൽ കളിസ്ഥലം നിർബന്ധമെന്ന് ഹൈക്കോടതി. കെഇആർ ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്‌കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ സർക്കാരിന് നിർദേശം നൽകി.
കൊല്ലം തേവായൂർ സർക്കാർ എൽപി സ്‌കൂളിലെ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഹർജി ഹൈക്കോടതിയിലെത്തിയതിന് പിന്നാലെ വാട്ടർ ടാങ്ക് നിർമാണം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഹർജിക്ക് പ്രസക്തിയില്ലാതായി. ഈ ഹർജി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കുട്ടികളുടെ കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചില കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കെഇആർ ചട്ടപ്രകാരവും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കളിസ്ഥലങ്ങൾ സ്‌കൂളുകളിൽ വേണമെന്ന നിർബന്ധമുണ്ടെന്നാണ് ഹൈക്കോടതി പറയുന്നത്.
മാത്രമല്ല, പഠനത്തിനപ്പുറം കുട്ടികളുടെ ശാരീരിക, മാനസിക വളർച്ച വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ കളിസ്ഥലങ്ങളില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന കർശന നിർദേശമാണ് കോടതി പുറപ്പെടുവിച്ചത്. ഏത് അളവിൽ കളിക്കളം വേണം എന്നത് സംബന്ധിച്ച് മാർഗനിർദേശം പുറത്തുവിടണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു. കളിക്കളം എങ്ങനെ ഒരുക്കണം എന്ന കാര്യവും ഈ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തണം. നാല് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും സർക്കാരിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |