എം.എൽ.എമാരുടെ ബന്ധുക്കളടക്കം വേണ്ട
കൊച്ചി: ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളൊഴികെ പുതിയ എം.എൽ.എമാരുടെ ബന്ധുക്കളടക്കമുള്ളവർ പങ്കെടുക്കേണ്ടെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എം.എൽ.എമാരുടെ ബന്ധുക്കൾക്ക് വീടുകളിലിരുന്ന് ചടങ്ങു കാണുന്നതുകൊണ്ട് അതിന്റെ മഹത്വം നഷ്ടമാകില്ല. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു നടത്താൻ ഇത് രാഷ്ട്രീയ പാർട്ടിയുടെ ചടങ്ങല്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബംഗാളിലും തമിഴ്നാട്ടിലും വളരെക്കുറച്ച് ആളുകളെ പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്. കൊവിഡ് നിയന്ത്രണത്തിൽ മുന്നിലുള്ള കേരളം ഇൗ സാഹചര്യത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. കൊവിഡ് പ്രോട്ടോക്കോൾ വ്യക്തമാക്കി മേയ് ആറിനും 14 നും പുറപ്പെടുവിച്ച ഉത്തരവുകൾ ചടങ്ങു നടത്താൻ കർശനമായി പാലിക്കണം.
500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ തൃശൂരിലെ ചികിത്സാ നീതിയെന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ.കെ.ജെ. പ്രിൻസ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഇതു പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |