കൊച്ചി: ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ നീക്കാൻ ഭൂവുടമകൾക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. റാന്നി, കോലഞ്ചേരി താലൂക്കുകളിലായി കിടക്കുന്ന പാതയിലെ കൈയേറ്റം അടയാളപ്പെടുത്താതെയാണ് നോട്ടീസ് നൽകിയതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കൈയേറ്റം രേഖപ്പെടുത്തി മഹസറിന്റെ പകർപ്പ് സഹിതം രണ്ടു മാസത്തിനകം പുതിയ നോട്ടീസ് നൽകാൻ തഹസിൽദാർമാർക്ക് കോടതി നിർദ്ദേശം നൽകി. പന്തളം കൊട്ടാരത്തിൽ നിന്ന് ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതിയും ഇതിനെതിരെ ഭൂവുടമകളും നൽകിയ ഹർജികളാണ് പരിഗണിച്ചത്. പുതിയ നോട്ടീസ് ലഭിച്ചാൽ രേഖകൾ സഹിതം രണ്ടുമാസത്തിനകം ഹർജിക്കാർ തഹസിൽദാർക്കു മറുപടി നൽകണം. മൂന്നു മാസത്തിനകം നടപടി പൂർത്തിയാക്കുകയും വേണം. നോട്ടീസ് ലഭിച്ച, സ്വന്തമായി ഭൂമിയില്ലാത്ത പട്ടിക വിഭാഗക്കാരുടെ താത്പര്യം സംരക്ഷിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |