SignIn
Kerala Kaumudi Online
Thursday, 19 February 2026 8.00 AM IST

'എടുത്ത് ചാടി നടപടികൾ വേണ്ട'; മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാനൊരുങ്ങി പൊലീസ്

Increase Font Size Decrease Font Size Print Page
cm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായി അന്വേഷണം നടത്താൻ ഇതുവരെയായിട്ടും കോടതിയിൽ നിന്നും ഉത്തരവിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്ന് കൊച്ചി പൊലീസ്. ഇതോടെ അന്വേഷണത്തിൽ കരുതലോടെ നീങ്ങാനും എടുത്ത് ചാടി നടപടികൾ വേണ്ടെന്നുമാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി.

കുറ്റകൃത്യത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെന്ന് പരാതിയിൽ പറയുന്നു. നവംബർ മാസത്തിൽ നവകേരള സദസിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തനം' എന്ന വിവാദ പരാമർശം. ഇത് മുഖ്യമന്ത്രി പിന്നീട് നിയമസഭയിലും ആവർത്തിച്ചിരുന്നു.

'എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാൾ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാർ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവൻ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാൾ അവിടെ കിടന്നുപോയി. രക്ഷിക്കാൻ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാൽ അയാൾക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവൻ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവൻരക്ഷാ രീതിയാണ് ഡിവൈഎഫ്‌ഐക്കാർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികൾ തുടർന്നു പോകണം.' ഇങ്ങനെയാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്.

വാഹനത്തിന് മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനം ആണെന്ന് പിന്നീടും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കല്യാശേരിയിൽ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകും വഴി പഴയങ്ങാടിയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഇതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.

TAGS: POLICE, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY